മൂന്നാര്‍: ദുരന്തം കഴിഞ്ഞ് ഒരുവര്‍ഷം തികയുമ്പോഴും മകനെ തിരഞ്ഞ് ഷണ്മുഖനാഥന് ഇടക്ക് പെട്ടിമുടിയിലെത്തും. മൂന്നാറില്‍നിന്ന് പെട്ടിമുടിയിലെ തന്റെ ചേട്ടന്റെ വീട്ടിലേക്ക് പോയ രണ്ട് മക്കളും ദുരന്തത്തിനിരയാകുകയായിരുന്നു. ഒരാളുടെ മൃതദേഹംപോലും ഇതുവരെ ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ഔദ്യോഗികമായ തിരച്ചില്‍ അവസാനിപ്പിച്ച ശേഷവും ഇദ്ദേഹം പതിവായി ഇവിടെയെത്തിയിരുന്നു. തന്റെ മകനെ തിരഞ്ഞ് പാറക്കൂട്ടങ്ങള്‍ക്കിടയില്‍ നടക്കുന്ന ഷണ്മുഖരാജന് പെട്ടിമുടിക്കാരുടെ നീറുന്ന കാഴ്ചയാണ്. എന്നെങ്കിലും മകനെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇന്നും പിതാവിന്റെ ഈ തിരച്ചില്‍.
ഓര്‍മയിലിന്നും ആ ദിനങ്ങള്‍ : മൂന്ന് ദിവസമായി പെയ്യുന്ന തോരാമഴയായിരുന്നു അന്ന്. മൂന്നാര്‍ പൊലീസ് കനത്ത ജാഗ്രതയിലായിരുന്നു. ആഗസ്റ്റ് ഏഴിന് രാവിലെ ആറരയോടെ കമ്പനി മാനേജറാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചിലുണ്ടായെന്ന് ആദ്യം വിളിച്ചറിയിച്ചത്. സാധാരണ മണ്ണിടിച്ചില്‍ ആണെന്ന് കരുതി എസ്.ഐ.യെയും ആറ് പൊലീസുകാരെയും പെട്ടിമുടിയിലേക്ക് അയച്ചു. അരമണിക്കൂറിനുള്ളില്‍ പാതിവഴിയില്‍നിന്ന് എസ്.ഐ വിളിച്ചറിയിച്ചപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായത്. മൂന്നാര്‍, ദേവികുളം പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെല്ലാം സംഭവസ്ഥലത്ത് എത്തി. എട്ടരയോടെ പെട്ടിമുടിയില്‍ എത്തുമ്പോള്‍ കാഴ്ച ഹൃദയഭേദകമായിരുന്നു. തേയിലക്കാടുകള്‍ക്കും മലകള്‍ക്കുമിടയില്‍ ലയങ്ങള്‍ നിറഞ്ഞ മനോഹരമായ ഭൂപ്രദേശം കൂറ്റന്‍ പാറകളും വന്മരങ്ങളും ചളിവെള്ളവും നിറഞ്ഞു് പരന്ന് കിടക്കുന്നു.
എങ്ങും നിലവിളി മാത്രം. എവിടെ നിന്ന് തുടങ്ങണമെന്ന് പോലും അറിയാതെ മനസ്സ് മരവിച്ചുപോയി. കുന്നുകൂടിയ പാറകള്‍ക്കിടയിലേക്ക് ആഴ്ന്നിറങ്ങുന്ന ചളിയില്‍നിന്ന് എടുത്തുയര്‍ത്തിയ ശരീരം കൈമാറുമ്പോള്‍ ഞെട്ടിപ്പോയി. ആ ശരീരം തല ഇല്ലാത്തതായിരുന്നു. മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മുതല്‍ വയോധികര്‍ വരെയുള്ളവരുടെ മൃതദേഹം കണ്ടെടുത്ത അനുഭവങ്ങള്‍ ഉള്ളുനീറുന്ന വേദനയായി നിറയുന്നു.
രക്ഷാപ്രവര്‍ത്തകര്‍ ചളിയില്‍നിന്ന് ഓരോ മൃതദേഹവും ഉയര്‍ത്തിയെടുക്കുമ്പോള്‍ ആളെ തിരിച്ചറിയാന്‍ ഞങ്ങളെ സഹായിക്കുന്ന ഒരാളുണ്ടായിരുന്നു.ഒടുവില്‍ ഒരു മൃതദേഹം പുറത്തെടുത്തപ്പോള്‍ അദ്ദേഹം ഒന്നും മിണ്ടുന്നില്ല. ചുറ്റും നിന്നവരോടൊക്കെ ചോദിച്ചെങ്കിലും മൗനമായിരുന്നു മറുപടി. സഹായിച്ച ആളോട് ചോദിക്കാനായി തിരിഞ്ഞപ്പോള്‍, ”അത് എന്‍ മകന് താന്‍ സാര്‍” എന്ന് ഉറക്കെ നിലവിളിച്ച് ആ പിതാവ് തളര്‍ന്നുപോയി.
കുഞ്ഞിനെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന അമ്മയുടെ മൃതദേഹം മണ്ണിനടിയില്‍നിന്ന് എടുത്തത് മറക്കാനാകാത്ത ഓര്‍മയാണ്. ഒരേ പുതപ്പിന് കീഴില്‍ ഉറങ്ങുന്ന അവരെ വേര്‍പെടുത്താന്‍ മനസ്സ് അനുവദിച്ചില്ല. ആ ദുരന്ത ഭൂമിയില്‍ എല്ലാവരും കൈമെയ്യ് മറന്നാണ് പ്രവര്‍ത്തിച്ചത്. ഓരോ ദുരന്തങ്ങളടെയും മുറിപ്പാടുകള്‍ കാലം മായിക്കുമെങ്കിലും ചില ഹൃദയങ്ങള്‍ക്കത് നല്കുന്ന വേദന ജീവിതാന്ത്യം വരെയുള്ളതാണ്.