KeralaLatest

ജനസേവയില്‍ മാലാഖക്ക് മാംഗല്യം

“Manju”

ആലുവ: ജനസേവ ശിശുഭവന്റെ സംരക്ഷണയില്‍ വളര്‍ന്ന ആരതിമോള്‍ സുമംഗലിയാകുന്നു. കോഴിക്കോട് കൂടരഞ്ഞി കുറുമ്ബേല്‍ കെ.എ. ജോസിന്റെ മകന്‍ ജിതിനാണ് ആരതിയെ ജീവിത സഖിയാക്കുന്നത്.
ഈമാസം 23ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍വച്ചാണ് വിവാഹം. കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം മനസമ്മത ചടങ്ങുകള്‍ ഒഴിവാക്കി ജനസേവ സ്ഥാപകന്‍ ജോസ് മാവേലിയുടെയും പ്രസിഡന്റ് ചാര്‍ളിപോളിന്റെയും മറ്റും സാന്നിദ്ധ്യത്തില്‍ ശിശുഭവനില്‍ വച്ച്‌ ജിതിന്‍ ആരതിയെ മോതിരമണിയിച്ച്‌ വിവാഹവാഗ്ദാന ചടങ്ങ് നടത്തുകയായിരുന്നു. ജനസേവ ശിശുഭവനില്‍നിന്ന് പഠിച്ചിറങ്ങി നേഴ്‌സിഗ് രംഗത്തേയ്ക്ക് പ്രവേശിച്ച ആദ്യത്തെ പെണ്‍കുട്ടിയാണ് ആരതി.
മാതാപിതാക്കള്‍ ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് അനാഥയായ ആരതിയെ അഞ്ചാം വയസില്‍ അകന്ന ബന്ധുവാണ് 2002ല്‍ ജനസേവയിലെത്തിച്ചത്. ഈ ബന്ധവും പിന്നീട് അന്വേഷിച്ചെത്തിയില്ല. പഠനത്തില്‍ മിടുക്കിയായിരുന്ന ആരതിയെ ജനസേവ അടിസ്ഥാന വിദ്യാഭ്യാസത്തിലൊതുക്കാതെ എറണാകുളം ലിസി ആശുപത്രിയില്‍നിന്ന് നേഴ്‌സിഗ് പഠനം പൂര്‍ത്തിയാക്കുന്നതിനും തുടര്‍ന്ന് കൊല്‍ക്കത്ത അപ്പോളോ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനും സഹായിച്ചു. ദന്തല്‍ ടെക്നീഷ്യനാണ് ജിതിന്‍. വിവാഹശേഷം ജിതിനോടൊപ്പം ആരതി ജിതിന്റെ മാതാപിതാക്കള്‍ ജോലിചെയ്യുന്ന ഇറ്റലിയിലേക്ക് പോകും.
1998ല്‍ ആരംഭിച്ച ജനസേവ നിരവധി കുട്ടികളെ തെരുവില്‍നിന്ന് രക്ഷിച്ച്‌ സമൂഹത്തിന്റെ മുഖ്യധരയിലെത്തിച്ചിട്ടുണ്ട്. ഇതില്‍ 70-തോളം കുട്ടികള്‍ വിദേശത്തും സ്വദേശത്തുമായി ഹോട്ടല്‍ മേഖലയിലും രണ്ട് പേര്‍ ബാങ്കുകളിലും രണ്ട് പേര്‍ നേഴ്‌സുമാരായും ഒരാള്‍ പൊലീസിലും നൂറോളംപേര്‍ വിവിധ വ്യവസായ സ്ഥാപനങ്ങളിലും ജോലി നോക്കുന്നു. ജനസേവ ഇതിനകം ആരോരുമില്ലാത്ത പതിമൂന്ന് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ച്‌ ജീവിതത്തിലേക്ക് കൈപിടിച്ച്‌ കയറ്റിയിട്ടുണ്ട്.

Related Articles

Back to top button