LatestThiruvananthapuram

പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ നിറവേറ്റും; മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതികൂല സാഹചര്യത്തിലും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ജനകീയ ബദല്‍ എന്ന ആശയത്തിലൂന്നിയാണ്. എല്ലാവര്‍ക്കും ഡിജിറ്റല്‍ വിദ്യാഭ്യാസം ഉറപ്പാക്കിയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചുമാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അയ്യങ്കാളി ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍.

നൂറുദിന കര്‍മപരിപാടികളുടെ ഭാഗമായി എല്ലാവര്‍ക്കും കണക്ടിവിറ്റി ഉറപ്പാക്കുകയാണ് സര്‍ക്കാര്‍. ഓരോ വിദ്യാര്‍ത്ഥിക്കും പഠനാവശ്യത്തിനായി ഡിജിറ്റല്‍ ഉപകരണം ഉണ്ടെന്ന് ഉറപ്പാക്കുകയാണ് ചെയ്യുന്നത്. ലൈഫ് പദ്ധതി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം ഇനി 52000 വീടുകളാണ് നല്‍കാനുള്ളത്. തൊഴില്‍ മേഖലയില്‍ നൈപുണ്യ പരിശീലനം, 20000 പേര്‍ക്ക് തൊഴിവസരം എന്നിവ ഉറപ്പാക്കും.

ആദിവാസി വിഭാഗത്തില്‍പെട്ട കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 60 വയസിന് മുകളില്‍ പ്രായമുള്ള അമ്മമാര്‍ എന്നിവര്‍ക്ക് പോഷകാഹാരം നല്‍കുന്ന പ്രത്യേക പരിപാടി നടപ്പാക്കും. പട്ടിക ജാതി വിഭാഗത്തിന്റെ ആരോഗ്യമേഖലയിലെ തൊഴില്‍ അധിഷ്ഠിതമായ പഠനത്തിന് പ്രാമുഖ്യം നല്‍കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തിരുവനന്തപുരത്തെ പ്രിയദര്‍ശിനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരമെഡിക്കല്‍ സയന്‍സ്. ഈ സ്ഥാപനത്തില്‍ കൂടുതല്‍ കോഴ്സുകളും സീറ്റുകളും അനുവദിക്കും.

ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന് തുടര്‍ഭരണം ലഭിച്ച ഘട്ടമാണിത്. ഈ തുടര്‍ച്ച കേരളത്തിലെ ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനമാണ്. കൊവിഡ് മഹാമാരി പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നതിനിടയിലും ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റിക്കൊണ്ടിരിക്കുകയാണ്. നൂറുദിന പരിപാടികള്‍ നടപ്പിലാക്കാനുള്ള ഇടപെടല്‍ അതിന്റെ ഭാഗമായാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലൂടെ പാര്‍ശ്വവത്കൃത ജനങ്ങളുടെ പങ്ക് വളര്‍ന്നു. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി തുടങ്ങിയ വിവിധ ഭവന പദ്ധതികശളുടെ ഗുണഫലവും ഭൂമി വാങ്ങുന്നതിനുള്ള ജനസഹായവും ആ ജനങ്ങള്‍ക്ക് ലഭിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സ്മാര്‍ട്ട് ക്ലാസുളോടുകൂടിയ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തുടക്കമിട്ടു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കായി ഇനിയും ഒരുപാട് ചെയ്യേണ്ടതുണ്ട്. അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്നവരെ കണ്ടെത്തി പഠന രംഗത്ത് നിന്നും കൊഴിഞ്ഞുപോകുന്ന പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ എണ്ണം ഗൗരവമായി കാണേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button