കണ്ണൂര്‍: എന്റെ മോള് ചാവൂല. അത്രയും സ്നേഹമാണ് എന്റെ മോൾക്ക് എന്നോട്. ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത കോറോത്തെ കെ.വി.സുനിഷയുടെ മാതാവ് വനജയുടേതാണ് ഈ വാക്കുകൾ. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന വിശ്വാസത്തിലാണ് ഈ കുടുംബം.
ഭർതൃവീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിളിക്കാറുണ്ടെന്ന് സുനിഷയുടെ വല്യമ്മ പറയുന്നു. അവർ തല്ലുന്നുവെന്നും ഞാൻ വീട്ടിലേക്ക് വരുന്നുവെന്നും സുനിഷ പറയാറുണ്ട്. വീട്ടിലേക്ക് വരാൻ സുനിഷയോട് പറഞ്ഞിരുന്നു.
ഞങ്ങളെ വിളിക്കുന്നതു കൊണ്ട് ഫോൺ എറിഞ്ഞു നശിപ്പിച്ചു, വല്യമ്മ പറഞ്ഞു. പൊലീസ് ഇതുവരെയും അന്വേഷണത്തിനായി വീട്ടിൽ എത്തിയില്ലെന്ന് വീട്ടുകാർ കുറ്റപ്പെടുത്തി.
മരണം ഗാർഹിക പീഡനമാണെന്ന് സുനിഷയുടെ അമ്മാവൻ മാധവൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സുനിഷയുടെ ശബ്ദ സന്ദേശം നവമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വിവിധ മേഖലകളിലുള്ളവർ സുനിഷയുടെ വീട് സന്ദർശിച്ചു.