LatestThiruvananthapuram

യുവജന സഹകരണ സംഘങ്ങള്‍ സെപ്റ്റംബര്‍ ആറിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി തീരുമാനിച്ച യുവജന സഹകരണ സംഘങ്ങള്‍ സെപ്റ്റംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സഹകരണ മന്ത്രി വി. എന്‍. വാസവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

25 സഹകരണ സംഘങ്ങളാണ് തീരുമാനിച്ചതെങ്കിലും ഇതുവരെ 26 സഹകരണ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായാണ് യുവജന സഹകരണ സംഘങ്ങള്‍ നിലവില്‍ വരുന്നത്. യുവ ശക്തിയെ ഗുണപരമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വ്യത്യസ്തമായ ആശയങ്ങളുമായാണ് യുവജനങ്ങള്‍ സഹകരണ സംഘം രജിസ്റ്റര്‍ ചെയ്യാന്‍ മുന്നോട്ട് വന്നത്. വ്യത്യസ്ത ആശയങ്ങളില്‍ നിന്നും വിശദമായ പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സംഘങ്ങളെ തിരഞ്ഞെടുത്തത്. ഈ സഹകരണ സംഘങ്ങളില്‍ വായ്പാ പ്രവര്‍ത്തനങ്ങളില്ല. സംരംഭകരായാണ് പ്രവര്‍ത്തിക്കുന്നത്. 18 വയസു മുതല്‍ 45 വയസുവരെയുള്ളവര്‍ക്കായിരിക്കും യുവജന സഹകരണ സംഘങ്ങളില്‍ അംഗത്വം നല്‍കുക.

ഐടി, നിര്‍മ്മാണം, കാര്‍ഷികം, മാലിന്യ നിര്‍മ്മാര്‍ജ്ജനവും പുനരുപയോഗവും, വാണിജ്യം, ഉത്പാദനം, വിപണനം, സിനിമ, ഇക്കോ ടൂറിസം, ജൈവ കൃഷി മേഖലകളിലാണ് സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കാറ്ററിംഗ് രംഗവും പ്രവര്‍ത്തന മേഖലയായി തിരഞ്ഞെടുത്തിട്ടുണ്ട്. തൊഴില്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന സംഘങ്ങള്‍, അവശ്യ സാധനങ്ങള്‍ മൊബൈല്‍ ആപ്പിലെ രജിസ്ട്രേഷനിലൂടെ വീട്ടിലെത്തിക്കുന്ന സഹകരണ സംഘങ്ങള്‍, ചലച്ചിത്ര, ദൃശ്യ മാധ്യമ മേഖലകളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന സഹകരണ സംഘങ്ങള്‍, പുസ്തക പ്രസാധനത്തിനും അച്ചടിക്കുമുള്ള സഹകരണ സംഘം, ജൈവ, അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച്‌ പുനരുപയോഗത്തിന് ഉതകുന്ന തരത്തില്‍ മാറ്റിയെടുക്കുന്ന സഹകരണ സംഘം, തൊഴിലാളികളെ ലഭ്യമാക്കുന്ന സംഘം, എല്ലാ തൊഴിലുകള്‍ക്കും ആവശ്യമായ പണി ആയുധങ്ങള്‍ ലഭ്യമാക്കുന്ന സംഘം ഇങ്ങനെ വൈവിദ്ധ്യമായ പ്രവര്‍ത്തനങ്ങളാണ് യുവജന സഹകരണ സംഘങ്ങള്‍ നടത്തുകയെന്ന് മന്ത്രി പറഞ്ഞു.

കാര്‍ഷിക മേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ തുടങ്ങുന്നതിന് സഹകരണ വകുപ്പ് ശ്രമിക്കുകയാണ്. പാലക്കാട് 36 പ്രാഥമിക സംഘങ്ങള്‍ ചേര്‍ന്നാണ് നെല്‍ ഉത്പാദന സംഭരണ സംസ്‌കരണ വിപണന സഹകരണ സംഘം ആരംഭിച്ചത്. ഇപ്പോള്‍ കോട്ടയം ആസ്ഥാനമാക്കി സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. അപ്പര്‍ കുട്ടനാടും കുട്ടനാടും അരി മില്ലുകള്‍ തുടങ്ങാനാണ് പദ്ധതി. ഇപ്പോള്‍ സ്വകാര്യ മില്ലുകാരുടെ ചൂഷണമുണ്ട്. രണ്ട് കിലോ മുതല്‍ 14 കിലോ വരെ തിരിവ് വരുന്നു. പല തരത്തിലാണ് കര്‍ഷകര്‍ ബുദ്ധിമുട്ടുന്നത്. പുതിയ സഹകരണ സംഘം കര്‍ഷകര്‍ക്ക് ആശ്വാസമാകും. നെല്ല് സംസ്‌കരിച്ച്‌ അരിയാക്കി സപ്ലൈകോ ഔട്ട് ലെറ്റുകള്‍ വഴി വില്‍ക്കാന്‍ കഴിയും. കാര്‍ഷിക മേഖലയില്‍ മറ്റ് രംഗങ്ങളിലും സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. നാളികേര രംഗത്ത് കേരഫെഡ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നുവെന്നും മന്ത്രി പറഞ്ഞു.

യുവജന സഹകരണ സംഘങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയില്‍ വട്ടിയൂര്‍ക്കാവ് കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്ത യൂത്ത് ബ്രിഗേഡ് സംരംഭക സഹകരണ സംഘത്തില്‍ ആറിന് വൈകിട്ട് നാലു മണിക്ക് നടക്കും. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും. വിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി, തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍, വി.കെ. പ്രശാന്ത് എം.എല്‍.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ പി.ബി. നൂഹു എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

Related Articles

Back to top button