വയലിനില്‍ കോര്‍ത്തെടുത്ത് സമ്മാനിച്ച നിരവധി മധുര ഗീതങ്ങളുടെ ഓര്‍മകളിലൂടെ മലയാളി മനസില്‍ ഇന്നും മായാതെയുണ്ട് ബാലഭാസ്‍കര്‍ . പുഞ്ചിരിയോടെ നില്‍ക്കുന്ന ബാലഭാസ്‍കറിന്റെ രൂപമാകും ഏവരുടെയും മനസില്‍. എത്രയെത്ര ഈണങ്ങളും പരീക്ഷ സംഗീതവുമൊക്കെ ആ വിരലുകളിലില്‍ നിന്ന് വരാനിരുന്നുവെന്ന് ഓര്‍ക്കുമ്ബോള്‍ ആസ്വാദകര്‍ക്ക് അത്രമേല്‍ നഷ്‍ടവും ദു:ഖവുമാണ്. തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടം കവര്‍ന്നത് വിലമതിക്കാനാവാത്ത ജീവന്‍. 2018 ഒക്ടോബര്‍ രണ്ടിനായിരുന്നു ബാലഭാസ്‍കര്‍ അകാലത്തില്‍ വിടവാങ്ങിയത്. ഇന്നും സംഗീതജ്ഞന്‍ ബാലഭാസ്‍കറിന്റെ വിയോഗം ഒരു കണ്ണീരോര്‍മയായി അവശേഷിപ്പിക്കുന്നു.
ബാലഭാസ്‍കറിന്റെ ജനനം 1978 ജൂലൈ 10നായിരുന്നു. ബാലഭാസ്‍കറിന്റെ അമ്മയുടെ അച്ഛന്‍ ഭാസ്‌കരപ്പണിക്കര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നാദസ്വര വിദ്വാനായിരുന്നു. പാരമ്പര്യത്തിലെ സംഗീതം കൈമാറുന്നതുപോലെ മുത്തച്ഛന്റെ പേരും ചേര്‍ത്തായിരുന്നു ബാലഭാസ്‍കര്‍ എന്ന് പേരിട്ടത്. അമ്മാവനും പ്രമുഖവയലിനിസ്റ്റുമായ ബി ശശികുമാര്‍ ആദ്യ ഗുരുവായി. മൂന്നാം വയസു മുതല്‍ വയലിന്‍ പഠനം. കൗമാരകാലത്തു തന്നെ പ്രശസ്‍തിയിലേക്ക് ഉയര്‍ന്ന ബാലഭാസ്‍കറിന് പക്ഷേ പരീക്ഷണങ്ങളോടായിരുന്നു ഇഷ്‍ടക്കൂടുതല്‍. അതുകൊണ്ടായിരിക്കാം സിനിമ അങ്ങനെ ഭ്രമിപ്പിക്കാതിരുന്നതും.