കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തടസ്സം നീങ്ങിയതോടെ വിഴിഞ്ഞത്തെ രണ്ടാമത്തെ കപ്പലായ ഷെൻഹുവ 29 ഉടൻ തുറമുഖത്തോടടുക്കും. 1.30 ഓടെ കപ്പൽ തുറമുഖത്തേക്കുള്ള യാത്ര ആരംഭിക്കുമെന്നും 2.30 ഓടെ ബർത്തിൽ പ്രവേശിക്കുമെന്നുമാണ് വിവരം.
ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാൽ പുറംകടലിൽ നങ്കൂരമിട്ട് കഴിയുകയാണ് ഷെൻഹുവ 29. കഴിഞ്ഞ മാസം 24നാണ് കപ്പൽ ചൈനയിലെ ഷാങ്ഹായ് തീരത്തുനിന്ന് 6 ക്രെയിനുകളുമായി യാത്ര തിരിച്ചത്. വിഴിഞ്ഞത്ത് ഷിപ്പ് ടു ഷോർ ക്രെയിൻ സ്ഥാപിച്ച ശേഷം, മറ്റ് 5 യാർഡ് ക്രെയിനുകളുമായി കപ്പൽ ഗുജറാത്ത് മുന്ദ്ര തീരത്തേക്ക് യാത്രയാകും. രണ്ടാം കപ്പലിലെ ക്രെയിൻ കൂടി സ്ഥാപിക്കുന്നതോടെ വിഴിഞ്ഞം തീരത്ത് ഷിപ്പ് ടു ഷോർ ക്രെയിനുകളുടെ എണ്ണം രണ്ടാകും. അടുത്ത വർഷം മെയ് മാസത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ആദ്യ കമ്മീഷനിങ്ങും നടക്കും.