കാറിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡും, ദേശീയ പതാകയും ; പിഴ ഈടാക്കി അധികൃതർ
കൊച്ചി ; കാറിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വെച്ചയാളിൽ നിന്ന് പിഴ ഈടാക്കി അധികൃതർ . വാഴക്കാല സ്വദേശി ടെറൻസ് പാപ്പാളിയാണ് സർക്കാർ വാഹനങ്ങളിലേതു പോലെ ചുവപ്പിൽ വെളളഅക്ഷരങ്ങളിൽ ‘സിറ്റിസൻ ഓഫ് ഇന്ത്യ’ ബോർഡ് വച്ച് യാത്ര ചെയ്തത്.
നിരവധിപ്പേരാണ് നിയമവിരുദ്ധമായി സർക്കാരിന്റെ ബോർഡ് വച്ച കാറുകളുമായി സഞ്ചരിക്കുന്നത്. ഇതിനെതിരെ ഒരു ഉദ്യോഗസ്ഥരും നടപടി എടുക്കാറില്ല. ഇതിനെതിരെയുള്ള പ്രതിഷേധമായാണ് താൻ ബോർഡ് വച്ച് യാത്ര ചെയ്തതെന്നാണ് ടെറൻസ് പറഞ്ഞത്
മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഔദ്യോഗിക വാഹനങ്ങളിൽ എഴുതി വയ്‌ക്കാറുള്ള ഗവ. ഓഫ് ഇന്ത്യ, കേരള സ്റ്റേറ്റ് തുടങ്ങിയവയുടെ അതേ വലിപ്പത്തിലും മാതൃകയിലുമായിരുന്നു ടെറൻസിന്റെ സ്വന്തം കാറിന്റെ മുന്നിലെയും പിന്നിലെയും ബോർഡുകൾ.
എൻഫോഴ്സ്മെന്റ് ആർടിഒ ജി. അനന്തകൃഷ്ണനു വാട്സാപ്പിൽ ലഭിച്ച ഫോട്ടോ പരിശോധനയ്‌ക്കു വിധേയമാക്കിയാണ് ഉദ്യോഗസ്ഥർ നടപടിക്ക് എടുത്തത് . ഉടമയുടെ വിലാസം കണ്ടെത്തി വീട്ടിലെത്തുമ്പോൾ ആദ്യം തർക്കം ഉന്നയിച്ചെങ്കിലും പിന്നീട് ബോർഡ് അഴിക്കാൻ ടെറൻസ് തയ്യാറാകുകയായിരുന്നു . ഇന്ത്യക്കാരനാണ് എന്നത് അഭിമാനമായാണ് കാണുന്നത്. അതുകൊണ്ടാണ് ദേശിയ പതാകയും ബോർഡും ഉപയോഗിച്ചതെന്നാണ് ടെറൻസ് പറഞ്ഞത് .