കോവിഡിനെ മറന്ന് ഉത്സവ സീസണില്‍ യാത്രക്കാർ വര്‍ദ്ധിച്ചു
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ലോകമെമ്പാടുമുള്ള യാത്രകളില്‍ വന്‍ കുറവ് വന്നിരുന്നു. എന്നാല്‍ പ്രതിസന്ധി അവസാനിപ്പിച്ച് ഉത്സവ സീസണ്‍ ആളുകളെ സ്വതന്ത്രമാക്കി കൊണ്ടിരിക്കുകയാണ്.
ബ്ലൂംബെര്‍ഗ് സര്‍വ്വേ പ്രകാരം യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ഇപ്പോള്‍ കൂടുതല്‍ ശുഭാപ്തി വിശ്വാസത്തിലാണ്. ഉത്സവ സീസണും ഹാലോവീനും ഇതിനകം തന്നെ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാക്കിയിട്ടുണ്ട്.
വടക്കേ അമേരിക്കയിലെയും യൂറോപ്പിലെ പല ഭാഗങ്ങളിലും കോവിഡ് 19 അണുബാധകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡെല്‍റ്റ വകഭേദ തരംഗത്തിന്റെ കുറവും ഈ സ്ഥലങ്ങളിലേക്കുള്ള വിനോദയാത്രികരുടെ യാത്ര വര്‍ധിപ്പിച്ചു. 5 മുതല്‍ 12 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനുകളുടെ അംഗീകാരം, അതിര്‍ത്തി നിയന്ത്രണങ്ങളിലെ അയവ് എന്നിവയാണ് യാത്രയെ പ്രോത്സാഹിപ്പിക്കുന്ന മറ്റ് പ്രധാന ഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ കുടുംബങ്ങള്‍ക്ക് യാത്രകള്‍ ആസൂത്രണം ചെയ്യാന്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ട്.
ഇപ്പോള്‍ യൂറോപ്പ് ആണ് ആളുകള്‍ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളില്‍ മുന്‍ നിരയിലുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എംബാര്‍ക്ക് ബിയോണ്ടിലെ യാത്രാ വിദഗ്ധനായ ജാക്ക് ഇസോണ്‍ പറയുന്നത്, 2019നെ അപേക്ഷിച്ച് തന്റെ കമ്ബനി ഈ വര്‍ഷം അവധിക്കാല രാജ്യാന്തര യാത്രകളില്‍ 43% വര്‍ധനവ് രേഖപ്പെടുത്തി എന്നാണ്.
യാത്രയ്ക്കായി നിങ്ങളുടെ ഇഷ്ടത്തിനും താപനിലയ്ക്കും അനുസരിച്ച്, വിവിധ സ്ഥലങ്ങള്‍ തെരഞ്ഞെടുക്കാം. ഈസോണ്‍ പറയുന്നത്, ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് മെക്‌സിക്കോയിലേക്കോ മാഡ്രിഡിലേക്കോ മൊറോക്കോയിലേക്കോ പോകാമെന്നാണ്. ഭക്ഷണത്തോട് കൂടുതല്‍ താല്‍പ്പര്യം ഉള്ള ആളുകളാണെങ്കില്‍ ടര്‍ക്കിയെ പ്രയോജനപ്പെടുത്താം. കൂടാതെ, വീടിനോട് കൂടുതല്‍ അടുപ്പം തോന്നുന്ന തരത്തിലുള്ള അമേരിക്കന്‍ ഹോട്ടലുകളും തെരഞ്ഞെടുക്കാവുന്നതാണ്.
യാത്രക്കാരില്‍ ഒരു ചെറിയ വിഭാഗത്തിന്, താങ്ക്‌സ്ഗിവിങ് അവധിയുടെ ഭാഗമായി ദൂരയാത്രകളിലാണ് താല്‍പ്പര്യം. കോവിഡ് മഹാമാരിക്ക് മുമ്ബ് തങ്ങള്‍ എല്ലാ വര്‍ഷവും ഇത്തരം യാത്രകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നുവെന്നാണ് 20,000 യാത്രാ ഉപദേഷ്ടാക്കളുടെ ആഗോള ശൃഖംലയായ വിര്‍ച്യുസോയുടെ മാനേജിംഗ് ഡയറക്ടര്‍ മിസ്റ്റി ബെല്ലസ് പറയുന്നത്. വര്‍ഷങ്ങളോളം പാരിസ് ആയിരുന്നു പ്രധാന ലക്ഷ്യസ്ഥാനമെന്നും, വിദേശത്തേക്ക് പോകാനുള്ള മികച്ച സമയം ഇതാണെന്നും അവര്‍ പറയുന്നു. ശൂന്യമായ അന്താരാഷ്ട്ര വിമാന ടെര്‍മിനലുകള്‍, ഓഫ് സീസണ്‍ സമയത്തെ ഹോട്ടലുകളിലെ ഭക്ഷണ വില, തിരക്കില്ലാത്ത സ്ഥലങ്ങള്‍ എന്നീ കാര്യങ്ങള്‍ കണക്കിലെടുത്താണ് മിസ്റ്റി യാത്രാഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത്.
2020 മാര്‍ച്ച് മുതല്‍ കോവിഡ് 19 മഹാമാരി ആഗോള ടൂറിസം വ്യവസായത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ബാധിച്ചുവെന്നല്ല ടൂറിസം മേഖല തകര്‍ത്തുവെന്നതാണ് ശരി. ഇന്ത്യന്‍ ടൂറിസം രംഗത്തിനും ഇതില്‍ നിന്ന രക്ഷപ്പെടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പതിയെ കാര്യങ്ങള്‍ക്ക് മാറ്റം വന്നുക്കൊണ്ടിരിക്കുകയാണ്.