ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ അന്തര്‍ സംസ്ഥാന ചാമ്പ്യൻഷിപ്പില്‍ ഇന്ത്യൻ ഷോട്ട്പുട്ട് ത്രോ താരം തജീന്ദര്‍പാല്‍ സിംഗ് ദേശീയ, ഏഷ്യൻ റെക്കോര്‍ഡുകള്‍ തകര്‍ത്തു. 7.26 കിലോ ഇരുമ്പ് ബോള്‍ 21.77 മീറ്റര്‍ ദൂരം എറിഞ്ഞ തജീന്ദര്‍പാല്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് മെച്ചപ്പെടുത്തിയതിന് ഒപ്പം പുതിയ ഏഷ്യൻ റെക്കോര്‍ഡും സ്ഥാപിച്ചു. ഇതോടെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് അദ്ദേഹം യോഗ്യത നേടുകയും ചെയ്തു.
തന്നെ ഏറ്റവും അധികം സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്ത അമ്മുമ്മ മരിച്ച് മൂന്നാം ദിവസമാണ് താരത്തിന്റെ റെക്കോര്‍ഡ് നേട്ടം. ‘ ഞാൻ റെക്കോര്‍ഡ് തകര്‍ത്തെന്ന് മനസിലാക്കിയപ്പോള്‍ എന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഞാൻ അവരെക്കുറിച്ച് ചിന്തിക്കുകയായിരുന്നു. മെഡല്‍ നേട്ടം അവര്‍ക്ക് സമര്‍പ്പിക്കുന്നു‘- തജീന്ദര്‍പാല്‍ സിംഗ് മത്സരം ശേഷം പറഞ്ഞു.
21.49 മീറ്ററെന്ന തന്റെ തന്നെ ദേശീയ റെക്കോര്‍ഡ് ആണ് 28-കാരൻ മറികടന്നത്. 22 മീറ്റര്‍ മറികടക്കാനാണ് തന്റെ അടുത്ത പദ്ധതിയെന്ന് വിജയത്തിനു ശേഷം തജീന്ദര്‍പാല്‍ പറഞ്ഞു. തജീന്ദര്‍പാല്‍ ഇതിനകം തന്നെ ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്, 2018 എഡിഷനില്‍ 20.75 മീറ്റര്‍ എറിഞ്ഞായിരുന്നു അദ്ദേഹം സ്വര്‍ണ്ണം നേടിയത്. കൈത്തണ്ടയ്‌ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന് ടോക്കിയോ ഒളിമ്പിക്സിന്റെ ഫൈനലിലെത്താൻ കഴിയാതെ പോയ താരത്തിന് ശസ്ത്രക്രിയയ്‌ക്ക് ശേഷം കുറച്ചുനാള്‍ മത്സരങ്ങളില്‍ നിന്ന് അകലം പാലിക്കേണ്ടിവന്നിരുന്നു.