സിന്ധുമോൾ. ആർ
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഉത്സവകാലത്തു കൂടുതല്‍ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ലോക്ഡൗണ്‍ നിലവിലില്ലെങ്കിലും കോവിഡ് വിട്ടുപോയിട്ടില്ലെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു . കോവിഡ് 19നെതിരേ വാക്സിന് വരുന്നതു വരെ കോവിഡിനെതിരായ പോരാട്ടം തുടരണം .
നവരാത്രി, ദസറ ഉത്സവകാലത്ത് അതീവജാഗ്രത വേണമെന്ന് ഇന്നലെ വൈകുന്നേരം രാഷ്ട്രത്തോടായി നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.12 മിനിറ്റായിരുന്നു സന്ദേശം. കഴിഞ്ഞ മാര്‍ച്ച് 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ഏഴാം തവണയാണ് പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തത്.
കോവിഡ് ഭീതി മാറിയെന്ന മട്ടില്‍ പലരും പെരുമാറുന്നുണ്ട്. പലരും മുന്‍കരുതലുകളെടുക്കുന്നതു നിര്‍ത്തി. അതു ശരിയല്ല. നിങ്ങള്‍ അശ്രദ്ധമായാല്‍, മാസ്ക് ഇല്ലാതെ നടന്നാല്‍ അതു സ്വന്തം കുടുംബത്തെയും കുട്ടികളെയും പ്രായമായവരെയുമെല്ലാം അപകടത്തിലാക്കുകയാണ്. ഉത്സവകാലമായതിനാല്‍ കടകമ്പോളങ്ങളില്‍ തിരക്കു കൂടാന്‍ സാധ്യതയുണ്ട്.
പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണം. മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നരെ വീഡിയോകളില്‍ കണ്ടു. ജാഗ്രതയില്ലാത്തവര്‍ മറ്റുള്ളവര്‍ക്കു കൂടി ഭീഷണിയാവുകയാണ്. സ്ഥിതി മെച്ചപ്പെട്ടെങ്കിലും വൈറസ് നമ്മുടെ ഇടയില്‍ തന്നെയുണ്ടെന്ന ഓര്മ വേണം. അന്തിമവിജയം നേടുന്നതു വരെ ജാഗ്രത കൈവിടരുത്. മാധ്യമപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളിലും ബോധവത്കരണം നടത്തുന്നതില്‍ ശ്രദ്ധിക്കണമെന്നും മോദി പറഞ്ഞു.
സേവ പരമ ധര്‍മ എന്ന മന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ നമ്മുടെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ വലിയ ജനവിഭാഗത്തിനായി നിസ്വാര്‍ഥ സേവനം നടത്തിയെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡിനെതിരായ യുദ്ധം 21 ദിവസം കൊണ്ടു ജയിക്കുമെന്ന് മോദി അവകാശപ്പെട്ടിരുന്നെങ്കിലും ലോകരാജ്യങ്ങളില്‍ അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടായ രാജ്യമായി ഇന്ത്യ മാറിയിരുന്നു. വലിയ സാമ്പത്തിക തകര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന് ജൂണ്‍ മുതല്‍ പടിപടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്കി വരികയായിരുന്നു.
രാജ്യത്ത് കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 76 ലക്ഷത്തിലെത്തുകയും 1.15 ലക്ഷത്തിലേറെ പേര്‍ക്കു കോവിഡ് മൂലം ജീവന് നഷ്ടമാകുകയും ചെയ്തു. എങ്കിലും അമേരിക്ക, ബ്രസീല്‍ തുടങ്ങിയ മറ്റു രാജ്യങ്ങളിലേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയിലെ സ്ഥിതിയെന്നു മോദി അവകാശപ്പെട്ടു. ഇന്ത്യയില്‍ കോവിഡ് മുക്തരാകുന്നവരുടെ ശതമാനം മെച്ചപ്പെട്ടു. മരണനിരക്കിലും കുറവുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.