തൃശൂര്‍: പുത്തൂരിലേക്കുള്ള മൃഗശാല മാറ്റത്തിന്റെ ആദ്യഘട്ടമായുള്ള പക്ഷികളെ മാറ്റല്‍ നീളും. ഇവിടെ പക്ഷിക്കൂടുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ടെങ്കിലും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ട്. വൈദ്യുതീകരണവും ജലവിതരണവും പക്ഷികളുടെ ചികിത്സക്കും പരിചരണത്തിനുമായുള്ള പ്രവര്‍ത്തനങ്ങളും അഴുക്കുചാലിന്റെ പണികളുമുള്പ്പെടെ ഇനിയും ബാക്കിയുണ്ട്.
പാര്‍ക്കിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാക്കുന്നതിനായിരുന്നു ലക്ഷ്യമിട്ടത്.
ആദ്യഘട്ടത്തില്‍ ലക്ഷ്യമിട്ട അഡ്മിനിസ്ട്രേറ്റിവ് കെട്ടിടം, മൃഗശാല ആശുപത്രി, കിച്ചന്, സ്റ്റോര്‍ റൂം സമുച്ചയം, പക്ഷികള്‍, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കാട്ടുപോത്ത് എന്നിവയുടെ കൂടുകള്‍, 10 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലവിതരണ സംവിധാനമുള്‍പ്പെടെയുള്ളവ പൂര്‍ത്തിയായിരുന്നു.
രണ്ടാം ഘട്ടത്തില്‍ പാര്‍ക്കിങ് സോണ്‍, ഓറിയന്റേഷന്‍ സെന്റര്‍, ബയോഡൈവേഴ്സിറ്റി സെന്റര്‍, സിംഹം, ചീങ്കണ്ണി, മാന്‍, കടുവ എന്നിവയുടെ കൂടുകളാണ് പൂര്‍ത്തിയാക്കേണ്ടത്.
ഇതില്‍ കൂടുകളുടെ പണികള്‍ പൂര്‍ത്തിയായെങ്കിലും അനുബന്ധ പ്രവൃത്തികളാണ് പൂര്‍ത്തിയാക്കാനുള്ളത്. പ്രവൃത്തികള്‍ വിലയിരുത്താനായി 16ന് ഉന്നതല തല യോഗം ചേരും.
വനം-റവന്യു മന്ത്രിമാരും വകുപ്പ് സെക്രട്ടറിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം യോഗത്തില്‍ പങ്കെടുക്കും. കിഫ്ബിയില്‍ നിന്നുള്ള 269 കോടിയടക്കം 330 കോടി ചെലവിടുന്നതാണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്.