മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ സിനിമാ സെറ്റിൽ തിരിച്ചെത്തി. മൂന്ന് മാസത്തിന് ശേഷമാണ് തിരിച്ചുവരവ്. മകൻ ആര്യൻ ഖാൻ അറസ്റ്റിലായതിന് പിന്നാലെയാണ് ഷാരൂഖ് ഖാൻ ഷൂട്ടിംഗ് പാതിവഴിയിൽ നിർത്തിവെച്ച് മുംബൈയിലെ വസതിയിൽ തിരിച്ചെത്തിയത്. ആഡംബര കപ്പലിലെ ലഹരിപാർട്ടിയ്‌ക്കിടെ ഒക്ടോബർ രണ്ടിനാണ് ആര്യനെ അറസ്റ്റ് ചെയ്യുന്നത്.
നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ആര്യൻ ഉൾപ്പെടെ എട്ട് പേരെയാണ് അന്ന് റെയ്ഡിൽ അറസ്റ്റ് ചെയ്തത്. ഒരുമാസത്തോളമുള്ള ജയിൽവാസത്തിന് ശേഷം ഒക്ടോബർ 28നാണ് മുംബൈ ഹൈക്കോടതി ആര്യന് ജാമ്യം അനുവദിച്ചത്. കടുത്ത ഉപാധികളോടെയായിരുന്നു ജാമ്യം. എല്ലാ വെള്ളിയാഴ്ചയും എൻസിബി ഓഫീസിൽ ഹാജരാകണം, അനുമതിയില്ലാതെ വിദേശത്തേക്ക് കടക്കരുത് തുടങ്ങി 14 വ്യവസ്ഥകൾ പാലിക്കണമെന്ന് ആര്യനോട് കോടതി നിർദ്ദേശിച്ചിരുന്നു.
ആര്യന്റെ അറസ്റ്റിന് ശേഷം ഷാരൂഖും കുടുംബവും സോഷ്യൽ മീഡിയയിൽ നിന്നും പൊതു ചടങ്ങിൽ നിന്നും അകന്നു നിന്നിരുന്നു. ജാമ്യത്തിന് പിന്നാലെ അഭിഭാഷകർക്കൊപ്പം സന്തോഷം പങ്കിടുന്ന ഷാരൂഖിന്റെ ചിത്രവും പുറത്തുവന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഗൗരി ഖാനും തന്റെ ഡിസൈൻ സ്റ്റുഡിയോയിൽ തിരിച്ചെത്തി. ജോൺ എബ്രഹാമിനും ദീപിക പദുകോണിനുമൊപ്പം പത്താനിലാണ് ഷാരൂഖ് നിലവിൽ അഭിനയിക്കുന്നത്. 2018ൽ സീറോ എന്ന സിനിമയാണ് ഷാരൂഖിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.