പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ യുവാവിനെ തിരിച്ചെത്തിക്കാനുള്ള രക്ഷാദൗത്യം അവസാന ഘട്ടത്തില്‍. കരസേനയുടെ രണ്ട് ദൗത്യസംഘങ്ങള്‍ മലയുടെ മുകളിലെത്തി വടംകെട്ടി ബാബുവിനെ മുകളിലേക്ക് എത്തിക്കുകയാണ്..ബാബുവിന് വെള്ളവും ഭക്ഷണവും എത്തിച്ച ശേഷമാണ് ഇത്. 11 മണിക്കുള്ളില്‍ രക്ഷാപ്രവർത്തനം പൂർത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്.രക്ഷാദൗത്യത്തിന് 30 അംഗ സംഘമാണ് രംഗത്തുള്ളത്. രണ്ട് സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് ഡോക്ടര്‍മാരും ഫോറസ്റ്റ് വാച്ചർമാരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്റര്‍ സഹായവും കരസേന തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
തിങ്കളാഴ്ച രാവിലെയാണ് ബാബു സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയത്. 1000 മീറ്റര്‍ ഉയരമുള്ള മല. സുഹൃത്തുക്കള്‍ വിശ്രമിക്കുന്നതിനിടെ മുകളിലേക്ക് കയറിയ ബാബു കാല്‍ വഴുതി പാറയിടുക്കിലേക്ക് വീഴുകയായിരുന്നു. കുടുങ്ങിക്കിടക്കുന്ന വിവരം ബാബു തന്നെയാണ് സുഹൃത്തുക്കളെ അറിയിച്ചത്. മൊബൈല്‍ ഫോണില്‍ ഫോട്ടോകള്‍ എടുത്ത് ബാബു അയച്ചു. രക്ഷിക്കണമെന്ന് ഫയര്‍ ഫോഴ്‌സിനെ വിളിച്ച് ആവശ്യപ്പെട്ടു. രക്ഷപ്രവര്‍ത്തനം ആരംഭിച്ചു. ഫോണിന്റെ ഫ്‌ളാഷ് തെളിയിച്ച് കുടുങ്ങി കിടന്ന സ്ഥലം അറിയിക്കാന്‍ ബാബു ശ്രമിക്കുന്നുണ്ടായിരുന്നു. ഷര്‍ട്ടുയര്‍ത്തി കാണിച്ചു. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ബാബു കുടുങ്ങി കിടക്കുന്ന സ്ഥലം തിരിച്ചറിയാന്‍ പറ്റിയത്.
രക്ഷാപ്രവര്‍ത്തരോട് ബാബു വെള്ളം ആവശ്യപ്പെട്ടു. എന്നാല്‍ ബാബുവിന് വെള്ളവും ഭക്ഷണവും എത്തിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു. ശക്തമായ കാറ്റ് കാരണം ഹെലികോപ്റ്ററിന് ബാബുവിന് അടുത്തേക്ക് അടുക്കാന്‍ പറ്റിയില്ല. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു. ബാംഗ്ലൂരില്‍ നിന്നുള്‍പ്പെടെയുള്ള സംഘം എത്തി.