റോൾസ് റോയ്‌സ് കള്ളിനൻ സ്വന്തമാക്കി മുകേഷ് അംബാനി
മുംബൈ: റോൾസ് റോയ്‌സിന്റെ അൾട്രാ പ്രീമിയം വാഹനമായ കള്ളിനൻ സ്വന്തമാക്കി റിലയൻസ് ഗ്രൂപ്പ് തലവൻ മുകേഷ് അംബാനി. 13.14 കോടി രൂപ വിലയുള്ള കള്ളിനന്റെ പെട്രോൾ വേരിയന്റാണ് അംബാനി സ്വന്തമാക്കിയത്. ദക്ഷിണ മുംബൈയിലെ ആർടിഒ ഓഫീസിലാണ് വാഹനം രജിസ്റ്റർ ചെയ്തത്. കള്ളിന്റെ ടസ്‌കാൻ സൺ കളറാണ് അംബാനി സ്വന്തമാക്കിയത്.
2018ലാണ് റോൾസ് റോയ്‌സ് കള്ളിനൻ നിരത്തുകളിൽ അവതരിപ്പിച്ചത്. 6.75 കോടി രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വില. ചില കസ്റ്റമൈസേഷനുകളും, മൊഡിഫിക്കേഷനുകളും വരുത്തിയതിനാലാണ് അംബാനിയുടെ വാഹനത്തിന് വിലയേറിയതെന്നാണ് വിലയിരുത്തൽ. വി12 എഞ്ചിന്റെ കരുത്തുള്ള വാഹനത്തിന് 2.5 ടണ്ണാണ് ഭാരം. 546 ബിഎച്പി കരുത്തും 850 എൻഎം ടോർക്കുമാണ് വാഹനം ഉത്പാദിപ്പിക്കുന്നത്.
അംബാനിയുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റിന് മാത്രമായി ഏകദേശം 12 ലക്ഷം രൂപയാണ് ചെലവായത്. 0001 എന്നാണ് അംബാനിയുടെ വാഹനത്തിന്റെ നമ്പർ. നിലവിൽ ഈ നമ്പറിൽ മറ്റൊരു വാഹനം ഉള്ളതിനാലാണ് രണ്ടിരട്ടി തുക നൽകേണ്ടി വന്നതെന്ന് ആർടിഒ ഓഫീസ് അറിയിച്ചു. 2037 ജനുവരി 30 വരെയാണ് വാഹനത്തിന്റെ കാലാവധി. 20 ലക്ഷം രൂപയാണ് കാറിന്റെ ഒറ്റത്തവണ നികുതി.
ഇന്ന് ലോകത്ത് കണ്ടുപിടിച്ചതിൽ വെച്ച് ഏറ്റവും വലിയ വജ്രമാണ് കള്ളിനൻ. വാഹനം അത്രയും അമൂല്യമായതിനാലാണ് ഈ പേര് നൽകിയതെന്ന് റോൾസ് റോയ്‌സ് വ്യക്തമാക്കിയിരുന്നു. റോൾസ് റോയ്‌സിന്റെ എക്കാലത്തെയും മികച്ച വാഹനമാണ് ഈ ഓൾ-ടെറൈൻ ഹൈ-ബോഡിഡ് കാർ.