വടകരയിൽ പോക്സോ കോടതി വേണം; കെ.കെ.രമ എംഎല്‍എ
വടകര: വടകരയില്‍ പോക്സോ കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.കെ.രമ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനും നിയമ മന്ത്രി പി.രാജീവനും കത്ത് നല്‍കി. സംസ്ഥാനത്തു കുട്ടികള്‍ക്കെതിരെ പ്രത്യേകിച്ച് പെണ്‍ കുട്ടികള്‍ക്കെതിരെയുള്ള അക്രമ-പീഡന പരമ്പരകള്‍ നിരന്തരം വര്‍ധിച്ചു വരികയാണ്. ഇത്തരം ദുരന്ത സംഭവങ്ങളില്‍ ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്ക് നീതിയുറപ്പാക്കേണ്ടതുണ്ട്. ഇതിനു കഴിയും വിധം കോഴിക്കോട് ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നും മലയോര പ്രദേശങ്ങളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നതുമായ വടകരയില്‍ പോക്സോ കോടതി അനുവദിച്ചു കിട്ടേണ്ടത് അനിവാര്യമായിരിക്കുകയാണ്.
നിലവിലിപ്പോള്‍ കോഴിക്കോട് 2, കൊയിലാണ്ടി 1 എന്നിങ്ങനെ മൂന്നു പോക്സോ കോടതികളാണ് ജില്ലയിലുള്ളത്. വടകര മേഖലയിലെ ഇത്തരം കേസുകളില്‍ ഇരകളാക്കപ്പെടുന്ന കുട്ടികളും അവരുടെ ആശ്രിതരും കിലോമീറ്ററുകള്‍ താണ്ടി വേണം നീതിക്കായി കോടതികള്‍ കയറിയിറങ്ങാന്‍. ശാരീരികമായും മാനസികമായും തകര്‍ന്നിരിക്കുന്ന ഈ കുട്ടികള്‍ക്കും കുടുംബത്തിനും ഇത് പ്രയാസമുണ്ടാക്കുന്നതാണ്. അതുകൊണ്ട് സംസ്ഥാനത്തു പുതുതായി അനുവദിക്കുന്ന പോക്സോ കോടതികളില്‍ ഒന്ന് വടകരയില്‍ അനുവദിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കത്തിലൂടെ എംഎല്‍എ ആവശ്യപ്പെട്ടു.
വി.എം.സുരേഷ്കുമാർ