KeralaLatest

അപ്പത്തിനും മുട്ടക്കറിയ്‌ക്കും 184 രൂപ ; പരാതിയുമായി എംഎല്‍എ

“Manju”

ആലപ്പുഴ: ഭക്ഷണത്തിന് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ പരാതിയുമായി ആലപ്പുഴ എംഎല്‍എ പിപി ചിത്തരഞ്ജന്‍. അഞ്ച് അപ്പത്തിനും 2 മുട്ടക്കറിക്കും 184 രൂപ ബില്ലിട്ട ഹോട്ടലിനെതിരെയാണ് എംഎല്‍എ പരാതി നല്‍കിയത്.
കണിച്ചുകുളങ്ങരയിലെ ഒരു ഹോട്ടലില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ചതിന്റെ അനുഭവമാണ് സിപിഎം നേതാവ് പങ്കുവെച്ചത്. ‘ഫാന്‍ സ്പീഡ് കൂട്ടിയിട്ടാല്‍ പറന്നുപോകുന്ന വലുപ്പത്തിലുള്ള ഒരപ്പത്തിന് 15 രൂപയാണ് വില. നാലര രൂപ വില വരുന്ന ഒരു മുട്ടയും അല്‍പം ഗ്രേവിയും നല്‍കിയതിന് 50 രൂപ. അതൊരു സ്റ്റാര്‍ ഹോട്ടലല്ല. എസി ഹോട്ടലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും എസി ഇല്ല. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല.ചില ഹോട്ടലുകളില്‍ രണ്ടു കറികളുള്ള വെജിറ്റേറിയന്‍ ഊണ് കഴിക്കണമെങ്കില്‍ 100 രൂപ നല്‍കണം. ഒരു ചായയ്‌ക്ക് അഞ്ചു രൂപയും ഊണിന് 30 രൂപയും നല്‍കുന്ന സാധാരണ ഹോട്ടലുകള്‍ ഇപ്പോഴുമുണ്ട്. അപ്പോഴാണ് ചിലര്‍ കൊള്ളലാഭമുണ്ടാക്കാന്‍ കൃത്രിമ വിലക്കയറ്റം നടത്തുന്നത്.’ എംഎല്‍എ കുറ്റപ്പെടുത്തി.
സംഭവത്തില്‍ ജില്ല കളക്ടര്‍ക്കാണ് എംഎല്‍എ പരാതി നല്‍കിയത്. പരാതിയെക്കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ സിവില്‍ സപ്ലൈസ് ഓഫിസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ജില്ല കളക്ടര്‍ അറിയിച്ചു.
അതിനിടെ ഹോട്ടല്‍ അധികൃതര്‍ വിശദീകരണവുമായി രംഗത്ത് എത്തി. അമിതവില ഈടാക്കിയിട്ടില്ലെന്നും ഭക്ഷണം തയാറാക്കി വില്‍ക്കുന്നതിനുള്ള ചെലവിന് ആനുപാതികമായി മാത്രമേ വില ഈടാക്കുന്നുള്ളൂവെന്നാണ് ഹോട്ടല്‍ അധികൃതര്‍ പറയുന്നത്.

Related Articles

Back to top button