ഒടുവില്‍ മഹ്ബൂബി മകനുമായി മടങ്ങി
വെഞ്ഞാറമൂട്: മകന്‍ മരണപ്പെട്ടിട്ടുണ്ടെന്ന് എല്ലാവരും വിധിയെഴുതിയപ്പോഴും മെഹബൂബി മാത്രം അത് വിശ്വസിച്ചില്ല.
നീണ്ട നാളത്തേ പ്രാര്‍ത്ഥനയ്ക്കും കാത്തിരിപ്പിനും ഒടുവില്‍ അമ്മയ്ക്ക് മകനെ തിരിച്ചു കിട്ടി. മെഹബൂബി എന്ന ഈ മാതാവിന്റെ കണ്ണുനീര്‍ തുടങ്ങുന്നത് ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം (2017) ഷിമോഗയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ്. മാനസിക വെല്ലുവിളികള്‍ നേരിടുന്ന അപസ്മാര രോഗി കൂടിയായ മകനെ യാത്രയ്ക്കിടയില്‍ നഷ്ടപ്പെടുകയായിരുന്നു. മെഹ്ബൂബ മകന്റെ ഫോട്ടോയുടെ കോപ്പിയുമായി അന്ന് തുടങ്ങിയ തെരച്ചിലാണ്. പൊലീസ് സ്റ്റേഷനിലും സുഹൃത്തുക്കള്‍ വഴി സോഷ്യല്‍ മീഡിയയിലുമൊക്കെ മകനെ തിരക്കിക്കൊണ്ടേ ഇരുന്നു.
കുട്ടി ഇതിനിടയില്‍ വെഞ്ഞാറമൂട് ചാരിറ്റി വില്ലേജില്‍ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ സംരക്ഷണത്തില്‍ എത്തിയിരുന്നു. ഇവിടെ എത്തപ്പെട്ട് കുറച്ച് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ മുതലാണ് യുവാവ് ചില വാക്കുകള്‍ ഒക്കെ സംസാരിച്ചു തുടങ്ങിയത്. ഭാഷ മനസിലാക്കി നടത്തിയ അന്വേഷണം ചെന്നെത്തിയത് കര്‍ണാടകയിലെ ഷിമോഗയിലാണ്. ചാരിറ്റി വില്ലേജിന്റെ പ്രതിനിധി ഈ ചിത്രത്തില്‍ കാണുന്ന ആള്‍ നിങ്ങളുടെ ആരാണ്” എന്ന ചോദ്യവുമായി ആ അമ്മയുടെ മുന്നില്‍ എത്തിയപ്പോള്‍ മെഹബൂബി അമ്ബരന്നുപോയി. മരിച്ചുപോയെന്ന് എല്ലാവരും വിധിയെഴുതിയ മകന്റെ ഫോട്ടോ കണ്ട് അമ്മ പൊട്ടിക്കരഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ കാരണം മകനെ കാണാന്‍ മെഹ്ബൂബയ്ക്ക് 8 മാസം കാത്തിരിക്കേണ്ടി വന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചാരിറ്രി സെന്ററില്‍ നിന്ന് മകനെയും മാറോട് ചേര്‍ത്ത് മെഹ്ബൂബ കഴിഞ്ഞ ദിവസം മടങ്ങിപ്പോയി.