ബെര്‍മുഡ ട്രയാംഗളിനെക്കുറിച്ച് പുതിയ കണ്ടെത്തലുമായി ശാസ്ത്രലോകം
ചന്ദ്രനിലും ചൊവ്വയിലും വരെ കാലുകുത്തിയ മനുഷ്യന് ഇനിയും ഭൂമിയിലെ ചില നിഗൂഢമായ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ കഴിഞ്ഞിട്ടില്ല.
മനുഷ്യനോ ശാസ്ത്രത്തിനോ ക്യത്യമായി കണ്ടെത്താന്‍ കഴിയാത്ത നിഗൂഢത ഒളിഞ്ഞിരിക്കുന്ന ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബെര്‍മുഡ ട്രയാംഗിളിനെക്കുറിച്ച് കേട്ടിട്ടില്ലേ?. കേള്‍ക്കാതിരിക്കാന്‍ വഴിയില്ല.
വിമാനങ്ങളും കപ്പലുകളും അപ്രതീക്ഷമായിപ്പോകുന്ന ദുരുഹ സമുദ്ര പ്രദേശമാണ് ബെര്‍മുഡ ട്രയാംഗിള്‍. എന്നാല്‍, ഇവിടുത്തെ നിഗൂഢതകളെല്ലാം നീക്കിയെന്നാണ് ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്‍ കാള്‍ ക്രുസെല്‍ നിക്കി പറയുന്നത്. കപ്പലുകളും വിമാനങ്ങളും അപ്രതീക്ഷമാകുന്നതിന് പിന്നില്‍ ഒരു നിഗുഢ ശക്തിയുമല്ല. മോശം കാലാവസഥയോ മാനുഷിക പിഴവുകളോ മാത്രമാണ് ഈ അപകടങ്ങള്‍ക്ക് പിന്നിലെന്നാണ് ക്രുസെല്‍ നിക്കി പറയുന്നത്. വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണല്ലേ?. ഒരേ സമയം നമ്മുക്ക് ഭീതിയും കൗതുകവും തോന്നും ബെര്‍മുഡ ട്രെയാംഗിളിനെക്കിറുച്ച് കേള്‍ക്കുമ്ബോള്‍.
ഈ ചെകുത്താന്‍ ത്രികോണത്തെക്കുറിച്ച് ശാസ്ത്രലോകം നിരവധി വിശദീകരണങ്ങള്‍ നല്‍കിയിട്ടുണ്ട്. വടക്കന്‍ അമേരിക്കയിലെ ഫ്‌ളൂറിഡ, പോര്‍ട്ടോ റിക്കാ, ബെര്‍മുഡ എന്നീ മൂന്ന് പ്രദേശങ്ങള്‍ കോണാക്യതിയില്‍ ചേരുന്നതാണ് ബെര്‍മുഡ ട്രയാംഗിള്‍. ഈ മൂന്ന് സ്ഥലത്തുനിന്നും ഒരേ സമയം 100 അടിവരെ കുതിച്ചുയരുന്ന വന്‍ തിരമാലകളാണ് കപ്പലുകളെയും വിമാനങ്ങളെയും വിഴുങ്ങുന്നതെന്നാണ് നാഷണല്‍ ഓഷ്യന്‍ ആന്‍ഡ് അറ്റ് മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ പക്ഷം.
ഈ നിഗൂഢമായ പ്രദേശത്തെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ വാദം ക്രിസ്റ്റഫര്‍ കൊളംബസിന്റേതാണ്. തന്റെ യാത്രകളുടെ ഭാഗമായി ഈ പ്രദേശത്തെത്തിയപ്പോള്‍, തീ ഗോളങ്ങള്‍ കടലില്‍ വീഴുന്നത് കണ്ടുവെന്നും വടക്കുനോക്കി യന്ത്രത്തിന്റെ സൂചി ദിശയറിയാതെ വട്ടം കറങ്ങിയെന്നും അദ്ദേഹം പറയുന്നു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കാണാതായ കപ്പലുകളും വിമാനങ്ങളും നിരവധിയാണ്. എന്നാല്‍, ലോകത്ത് മറ്റെല്ലാ സമുദ്രമേഖലയിലും വെച്ച് കാണാതാകുന്ന അത്ര കപ്പലുകളെ ഇവിടെ കാണാതാകുന്നുള്ളു എന്നാണ് ശാസ്ത്രലോകം പറയുന്നത്. 1918-ല്‍ അമേരിക്കന്‍ നേവിയുടെ യുഎസ്‌എസ് സൈക്ലോപ്‌സ് എന്ന ചരക്കു കപ്പലാണ് ബെര്‍മുഡ ട്രയാംഗളില്‍ വെച്ച് ആദ്യമായി കാണാതാവുന്നത്. കാണാകുന്ന സമയത്ത് ഈ കപ്പലില്‍ 300 ഓളം ജീവനക്കാരും ഏതാണ്ട് 10,00 ടണ്‍ മാഗിനീസുമുണ്ടായിരുന്നു. എന്താണ് ഈ കപ്പലിന് സംഭവിച്ചതെന്ന കാര്യത്തില്‍ ഇന്നും വ്യക്തതയില്ല.
1945 ഡിസംബര്‍ 5 ന് അമേരിക്കയുടെ എയര്‍ഫോഴ്‌സ് വിമാനവും കാണാതാവുന്നത് ബെര്‍മുഡയില്‍ വെച്ചാണ്. ഇവരെ അന്വേഷിച്ച് പോയ 25 അംഗ നേവി സംഘത്തിനും എന്ത് പറ്റിയെന്നും ആര്‍ക്കും അറിയില്ല. അമേരിക്കയുടെ വിമാനം തകര്‍ന്നതില്‍ ദുരുഹതയില്ലെന്നാണ് ശാസ്ത്രജ്ഞന്‍ കാള്‍ ക്രുസെല്‍ നിക്കി പറയുന്നത്. അന്ന് അറ്റലാന്റിക് സമുദ്രം പ്രക്ഷുബ്തമായിരുന്നു. ആ വിമാനങ്ങളില്‍ പരിചയ മികവുണ്ടായിരുന്നത് ലഫ്. ചാള്‍സ് ടെയ്‌ലറിന് മാത്രമാണ്. അതുകൊണ്ട് മാനുഷിക പിഴവായിരിക്കും ഈ അപകടത്തിന് കാരണം. ബെര്‍മുഡ ട്രയാംഗളിനെക്കുറിച്ച് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരമാണിത്.
അഞ്ചുലക്ഷത്തോളം ചതുരശ്ര മൈല്‍ വിസ്താരത്തില്‍ പടര്‍ന്നുകിടക്കുന്ന സാങ്കല്‍പ്പിക ത്രികോണാക്യതിയിലുള്ള ഈ ജലനിരപ്പിനെ സംബന്ധിച്ച പഠനങ്ങള്‍ ഇനിയും തുടരാനാണ് സാധ്യത. ബെര്‍മുഡ ട്രയാംഗളിനോട് ചേര്‍ന്നുള്ള വലയത്തില്‍ അകപ്പെട്ടിട്ട് പുറത്ത് വന്നത് ബ്രൂസ് ജുനിയറെന്ന പൈലറ്റ് മാത്രമാണ്. അതിസാഹസികമായി വിമാനവുമായി കാര്‍മേഘക്കൂട്ടങ്ങള്‍ക്കിടയില്‍ നിന്നും പുറത്ത് കടന്ന ബറൂസിനും പക്ഷെ എന്താണ് യഥാര്‍ഥത്തില്‍ അവിടെ സംഭവിച്ചതെന്ന് പറയാനാവുന്നില്ല.