ഡയൽഹി: ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട് . ചില സംസ്ഥാനങ്ങളില്‍ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ജനിതക വ്യതിയാനം സംഭവിച്ച മൂന്നാം വകഭേദത്തെ കണ്ടെത്തിയത്.
‘ട്രിപ്പിള്‍ മ്യൂട്ടന്റ്’ എന്നു വിളിപ്പേരുള്ള ഈ വകഭേദത്തിന് നിലവില്‍ വാക്സിനെ പേടിയില്ല, ശരീരത്തില്‍ രോഗപ്രതിരോധത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ആന്റിബോഡിയെ മറികടക്കാനാകും, ഒപ്പം അതിവേഗം മനുഷ്യശരീര കോശങ്ങളെ ആക്രമിക്കാനുള്ള ശേഷിയുമുണ്ട്.
കേന്ദ്ര ജൈവസാങ്കേതികതാ വകുപ്പിനു കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോമെഡിക്കല്‍ ജീനോമിക്സ് ഡയറക്ടര്‍ സൗമിത്ര ദാസ് ഉള്‍പ്പെടെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 10 ലാബറട്ടറികളിലാണ് രാജ്യത്ത് കൊറോണവൈറസിന്റെ ജനിതക ശ്രേണീകരണം നടക്കുന്നത്.
വൈറസിലെ സ്പൈക്ക് പ്രോട്ടീനാണ് ശരീര കോശങ്ങളുമായി ഒരു താക്കോല്‍ പോലെ ചേര്‍ന്നുനിന്ന് അകത്തേക്കു പ്രവേശിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍ത്തന്നെ സ്പൈക്ക് പ്രോട്ടീനു സംഭവിക്കുന്ന ഓരോ ജനിതക വ്യതിയാനവും ഗവേഷകര്‍ ആശങ്കയോടെയാണ് കാണുന്നത്.