KeralaLatest

ഇന്ത്യന്‍ വ്യോമസേന ലോകത്ത് മൂന്നാമത്

“Manju”

ന്യൂഡല്‍ഹി: വേള്‍ഡ് ഡയറക്‌ടറി ഓഫ് മോഡേണ്‍ മിലിട്ടറി എയര്‍ക്രാഫ്റ്റ് (WDMMA) ന്റെ 2022 ലെ ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിങ്ങില്‍ ഇന്ത്യന്‍ വ്യോമസേന ചൈനീസ് വ്യോമസേനയെ മറികടന്ന് മുന്നിലെത്തി.അമേരിക്കയ്ക്കും റഷ്യയ്ക്കും പിന്നാലെ ലോകത്തിലെ ഏറ്റവും ശക്തമായ മൂന്നാമത്തെ വ്യോമസേനയായി ഇന്ത്യന്‍ വ്യോമസേന ഉയര്‍ന്നു.ചൈനീസ് വ്യോമസേനയെ മാത്രമല്ല ജപ്പാന്‍ എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്‌സ്, ഇസ്രയേലി എയര്‍ഫോഴ്‌സ്, ഫ്രഞ്ച് എയര്‍ ആന്‍ഡ് സ്‌പേസ് ഫോഴ്‌സ് എന്നിവയെയും ഇന്ത്യന്‍ വ്യോമസേന പിന്തള്ളിയെന്നാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് അനുസരിച്ച്‌ ഇന്ത്യന്‍ വ്യോമസേനയ്ക്ക് (ഐഎഎഫ്) ഇപ്പോള്‍ 1,645 യുദ്ധവിമാനങ്ങളുണ്ട്. ഏറ്റവും മാരകമായ നാലാം തലമുറ വിമാനങ്ങളിലൊന്നായ റഫാലും സുഖോയ്-30 എംകെഐ, എല്‍സിഎ തേജസിന്റെ നവീകരിച്ച പതിപ്പും ഇന്ത്യന്‍ വ്യോമസേയുടെ ശക്തിയാണ്. അഞ്ചാം തലമുറ മീഡിയം മള്‍ട്ടിറോള്‍ കോംബാറ്റ് യുദ്ധവിമാനം വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കവും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എഎംസിഎ യുദ്ധവിമാനം ഇന്ത്യയെ ലോകത്തിലെ ഏറ്റവും വിനാശകരമായ വ്യോമസേനകളില്‍ ഒന്നായിമാറ്റുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു രാജ്യത്തിന്റെ തന്ത്രപരമായ വ്യോമസേനയെ വിലയിരുത്തുന്നത് കൈവശമുള്ള വിമാനങ്ങളുടെ എണ്ണം നോക്കി മാത്രമല്ല, അതിന്റെ മറ്റു സംവിധാനങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും കൊണ്ട് കൂടിയാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയര്‍ഫോഴ്സിന് (യുഎസ്‌എഎഫ്) ആണ് ഏറ്റവും ഉയര്‍ന്ന ടിവിആര്‍ സ്കോര്‍ (242.9 ), റഷ്യയുടെ ടിവിആര്‍ സ്കോര്‍ 114.2 ആണ്. മൂന്നാം സ്ഥാനത്തുളള ഇന്ത്യന്‍ വ്യോമസേനയുടെ ടിവിആര്‍ സ്കോര്‍ 69.4 ആണ്.

Related Articles

Back to top button