LatestThiruvananthapuram

കവിതാസമാഹാരം കടലിനടിത്തട്ടില്‍ പ്രകാശിതമായി

“Manju”

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായി ഒരു മലയാള പുസ്തകം കടലിന്റെ അടിത്തട്ടില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. തെക്കന്‍ തിരുവിതാംകൂറിലെ തീരദേശ ഗ്രാമങ്ങളുടെ ഭാഷയും സംസ്‌കാരവും ജീവിത സമരങ്ങളും കടല്‍പ്പോരാട്ടങ്ങളും ഉള്‍ക്കൊള്ളുന്ന, ഫാ. പോള്‍ സണ്ണിയുടെ ‘സ്രാവിന്റെ ചിറകുള്ള പെണ്ണ്’ എന്ന കാവ്യസമാഹാരമാണ് കഴിഞ്ഞ ദിവസം വിഴിഞ്ഞം ഹാര്‍ബറില്‍ പ്രകാശനം ചെയ്തത്. ആഴക്കടല്‍ ഗവേഷകയും തീരദേശത്തുനിന്നുള്ള ആദ്യ വനിതാ സ്‌കൂബാ ഡൈവറുമായ അനീഷ അനി ബെനഡിക്റ്റിന് കവി ഡി. അനില്‍കുമാര്‍ ആദ്യ കോപ്പി നല്കി പ്രകാശനം ചെയ്തു.

കടല്‍ ജീവിതത്തിന്റെ സംസ്‌കാരമുള്ള കവിതകളാണ് പോള്‍ സണ്ണിയുടേതെന്ന് ഡി. അനില്‍കുമാര്‍ പറഞ്ഞു. നെയ്തല്‍ തിണയുടെ ആദിമമായ സൗന്ദര്യശാസ്ത്രത്തെ തുഴത്തണ്ടുകൊണ്ട് വരച്ച്‌ കടലിന്റേതായ കാവ്യഭൂപടം സൃഷ്ടിച്ചിരിക്കുകയാണ് രചയിതാവ്. തീരദേശത്തിന്റെ തനതു പ്രാദേശിക ഭാഷാമൊഴികളെ കവിതയിലൂടെ കേരളത്തിന്റെ സാഹിത്യധാരയില്‍ ചേര്‍ക്കുന്നതില്‍ രചയിതാവ് വലിയ സംഭാവന നല്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടല്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സ്‌കൂബാ ഡൈവിങ് കൂട്ടായ്മ ഓഷ്യാനെറ്റ് അഡ്വഞ്ചേഴ്‌സ് ആണ് കടലിനടിയിലെ പുസ്തകപ്രകാശനത്തിന് സഹായമൊരുക്കിയത്. പരമ്പരാഗത സ്രാവുവേട്ടക്കാര്‍, കടലാഴങ്ങളുടെ രൂപങ്ങള്‍, പാര്, കവര്, മീന്‍കാരികള്‍, ചുഴികള്‍, മതബോധങ്ങള്‍, ഒപ്പാരി ചിന്തുകള്‍, തീരത്തിന്റെ വറുതികള്‍ തുടങ്ങിയ വിഷയങ്ങള്‍ കടല്‍ക്കലിയുടെ പരുഷതയോടും ഒപ്പം ആത്മവിമര്‍ശനത്തോടെയും പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.

അനീഷയുടെ സ്‌കൂബാ ഡൈവിങ് ആണ് ‘സ്രാവിന്റെ ചിറകുള്ള പെണ്ണ്’ എന്ന കവിതയ്ക്ക് ആസ്പദം. അജിത് ശംഖുമുഖം, അശോക് സണ്ണി, ഗോപകുമാര്‍ മാതൃക, പി.ആര്‍. അഗാഷ്, സാജു യോഹന്നാന്‍, സുമേഷ്, ജോസ് മാത്യു എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button