ബയോടെക്ക് നിർമ്മിച്ച മൂക്കിലൂടെ നൽകാവുന്ന രാജ്യത്തെ ആദ്യത്തെ കൊവിഡ് വാക‌്‌സിനായ നേസൽ വാക്‌സിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യ (ഡി.സി.ജി.ഐ) അടിയന്തര ഉപയോഗത്തിനുള്ള അനുമതി നൽകി. വാഷിംഗ്ടൺ സെന്റ് ലൂയിസ് സർവകലാശാലയുടെ സഹായത്തോടെ വികസിപ്പിച്ചതാണ് ഈ വാക്സിൻ. 18വയസിനു മുകളിലുള്ളവർക്ക് നൽകാനാണ് അനുമതി. കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഉത്തേജനം നൽകുന്നതാണ് നേസൽ വാക്‌സിന്റെ അനുമതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റു ചെയ്‌തു. ഏകദേശം 4,000 സന്നദ്ധപ്രവർത്തകരിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ബിബിവി 154 എന്ന ഈ വാക്സിന് അടിയന്തര അനുമതി ലഭിച്ചത്.