InternationalLatest

റഷ്യന്‍ വ്യവസായി മുങ്ങി മരിച്ചു

“Manju”

 

മോസ്കോ : നിഗൂഡത ഇരട്ടിയാക്കി റഷ്യയില്‍ വീണ്ടും ഒരു വ്യവസായി കൂടി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. കോര്‍പ്പറേഷന്‍ ഫോര്‍ ദ ഡെവലപ്പ്മെന്റ് ഒഫ് ദ ഫാര്‍ ഈസ്റ്റ് ആന്‍ഡ് ആര്‍ട്ടികിന്റെ ഏവിയേഷന്‍ വിഭാഗത്തിന്റെ മാനേജിംഗ് ഡയറക്ടറും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ അനുയായിയുമായിരുന്ന ഇവാന്‍ പെകോറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശനിയാഴ്ചയായിരുന്നു മരണം എന്നാണ് റിപ്പോര്‍ട്ട്. പസഫിക് തീരത്ത് വ്ലാഡിവൊസ്റ്റോകിലെ കേപ് ഇഗ്‌നയേവിന് സമീപം ആഡംബര നൗകയില്‍ നിന്ന് വീണ് മുങ്ങി മരിച്ചെന്നാണ് വിവരം. ജനുവരി മുതല്‍ റഷ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതെന്ന് കരുതുന്ന 9ാമത്തെ മുന്‍നിര ബിസിനസുകാരനാണ് ഇവാന്‍. ഇതില്‍ ആറ് പേര്‍ റഷ്യയിലെ രണ്ട് ഭീമന്‍ ഊര്‍ജ കമ്ബനികളിലെ ഉന്നത ഉദ്യോഗസ്ഥരാണ്.

നാല് പേര്‍ റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്യാസ്പ്രോമുമായി ബന്ധമുള്ളവരും രണ്ട് പേ‌ര്‍ റഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ എണ്ണ, വാതക കമ്ബനിയായ ലൂക്കോയിലില്‍ പ്രവര്‍ത്തിക്കുന്നവരുമാണ്. എല്ലാവരും കോടികള്‍ ആസ്തിയുള്ളവരുമാണ്. മാത്രമല്ല, ഇതില്‍ ആറ് പേര്‍ പുട്ടിന്റെ അടുത്ത അനുയായികളുമായിരുന്നു.

സെപ്തംബര്‍ 1നാണ് ലൂക്കോയിലിന്റെ ചെയര്‍മാന്‍ റാവില്‍ മാഗനോവ് ( 67 ) ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. ഹൃദയ സംബന്ധമായ രോഗത്തിന് മോസ്കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാഗനോവ് ആശുപത്രിയിലെ ആറാം നിലയിലെ ജനാല വഴി പുറത്തേക്ക് വീണാണ് മരിച്ചത്. ഇത് ആത്മഹത്യയാകാമെന്നാണ് അധികൃതര്‍ പറയുന്നത്.

യുക്രെയിനില്‍ റഷ്യ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ ലൂക്കോയില്‍ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു. അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ലൂക്കോയില്‍ ആക്രമണങ്ങള്‍ക്കിരയായ സാധാരണക്കാര്‍ക്ക് നേരെ അനുകമ്ബയും പ്രകടിപ്പിച്ചിരുന്നു.

മായാതെ ദുരൂഹത: യുക്രെയിന്‍ അധിനിവേശ പശ്ചാത്തലത്തില്‍ റഷ്യന്‍ കോടീശ്വരന്‍മാരുടെ ദുരൂഹ മരണങ്ങള്‍ ആഗോള തലത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. എല്ലാ മരണങ്ങളും ആത്മഹത്യയോ അപകടമോ ആണെന്നാണ് അധികൃതര്‍ പറയുന്നത്. ഇതില്‍ മൂന്ന് പേരുടെ കുടുംബത്തെയും അവര്‍ക്കൊപ്പം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. കുടുംബത്തെ കൊലപ്പെടുത്തിയ ശേഷം മൂവരും ആത്മഹത്യ ചെയ്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

മരിച്ചവര്‍ക്കാര്‍ക്കും ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലായിരുന്നു എന്നാണ് അടുപ്പമുള്ളവരെ ഉദ്ധരിച്ച്‌ അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മരണങ്ങളെ പറ്റി റഷ്യയ്ക്കുള്ളില്‍ അന്വേഷണം നടക്കുന്നുണ്ടെങ്കിലും വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവാന്‍ പെകോറിനും റാവില്‍ മാഗനോവിനും മുന്നേ ദുരൂഹ സാഹചര്യത്തില്‍ മരിച്ച റഷ്യന്‍ കോടീശ്വരന്‍മാര്‍ ഇവരാണ് ;

ജനുവരി 30 – ലിയനോയ്‌ഡ് ഷൂള്‍മാന്‍ : ഗ്യാസ്പ്രോമിലെ ഉന്നത ഉദ്യോഗസ്ഥന്‍. ലെനിന്‍സ്കി ഗ്രാമത്തിലെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യ കുറിപ്പും കണ്ടെത്തി.

ഫെബ്രുവരി 25 – അലക്സാണ്ടര്‍ ട്യുലകോവ് : ഗ്യാസ്പ്രോം ഉദ്യോഗസ്ഥന്‍. ലെനിന്‍സ്കി ഗ്രാമത്തിലെ തന്നെ വസതിയിലെ ഗ്യാരേജില്‍ മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് വിലയിരുത്തല്‍.

ഫെബ്രുവരി 28 – മിഖായില്‍ വാറ്റ്ഫോര്‍ഡ് : യുക്രെയിനില്‍ ജനിച്ച റഷ്യന്‍ ശതകോടീശ്വരന്‍. ലണ്ടനിലെ സറെയിലുള്ള വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി.

മാര്‍ച്ച്‌ 23 – വാസിലി മെല്‍നികോവ് : മെഡ്സ്റ്റോം എന്ന മെഡിക്കല്‍ സപ്ലൈസ് കമ്ബനിയുടെ ഉടമ. ഇദ്ദേഹത്തെയും ഭാര്യയേയും നാല്, പത്ത് വയസുള്ള മക്കളെയും കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.

ഏപ്രില്‍ 19 – സെര്‍ജി പ്രോട്ടോസെന്യ : സ്പെയിനിലെ ബാഴ്സലോണയിലെ ആഡംബര വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഗ്യാസ്പ്രോമിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള നൊവാറ്റെക് കമ്ബനിയിലെ മുന്‍ ഉദ്യോഗസ്ഥന്‍. ഇദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും കുത്തേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്.

ഏപ്രില്‍ 18 – വ്ലാഡിസ്ലവ് അവായെവ് : റഷ്യയിലെ ഗ്യാസ്പ്രോം ബാങ്കിന്റെ മുന്‍ വൈസ് പ്രസിഡന്റ്. മോസ്കോയിലെ അപ്പാര്‍ട്ട്മെന്റില്‍ അവായെവിന്റെയും ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. മൂവര്‍ക്കും വെടിയേറ്റിരുന്നു.

മേയ് 8 – അലക്സാണ്ടര്‍ സബോട്ടിന്‍ : ലൂക്കോയിലിലെ മുന്‍ ഉന്നത ഉദ്യോഗസ്ഥന്‍. മിറ്റിഷ്‌ചിലെ ഒരു മന്ത്രവാദിയുടെ വസതിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹൃദയാഘാതമായിരുന്നു മരണ കാരണം. മൃതദേഹം കണ്ടെത്തിയതിന് തലേദിവസം മദ്യപിച്ച നിലയിലാണ് സബോട്ടിന്‍ ഈ വീട്ടിലേക്ക് എത്തിയതെന്ന് സാക്ഷി മൊഴി. തവളയുടെ വിഷം ഉള്ളിലെത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button