സമുദ്ര ഖനന രംഗത്ത് കൈകോര്‍ത്ത് ഇസ്രായേലും ലബനനും
നികോസിയ : അന്താരാഷ്‌ട്ര രംഗത്ത് ഒരു വശത്ത് യുദ്ധം മുറുകുമ്ബോള്‍ പ്രകൃതി വിഭവങ്ങളുടെ കാര്യത്തില്‍ പങ്കാളിത്തം ഉറപ്പിച്ച് പാരമ്ബര്യ വൈരികള്‍. പ്രതിരോധ രംഗത്ത് യുദ്ധം പതിവാക്കിയ രാജ്യങ്ങളാണ് പക്ഷെ വാണിജ്യ രംഗത്ത് കൈകോര്‍ത്തിരിക്കുന്നത്. അമേരിക്ക ഇടനിലക്കാരായി നിന്ന് നടന്ന നിര്‍ണ്ണായക നീക്കമാണ് പെട്രോളിയം പ്രകൃതിവാതക രംഗത്ത് സമുദ്രമേഖല ഇരുരാജ്യങ്ങളും ഖനനത്തിനായി പങ്കിട്ടെടുത്തിരിക്കുന്നത്. ചരിത്ര നിമിഷമെന്നാണ് ജോ ബൈഡന്‍ ഇസ്രായേല്‍-ലബനന്‍ കരാറിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ പത്തുവര്‍ഷമായി നടന്ന നയതന്ത്ര നീക്കങ്ങള്‍ക്കൊടുവിലാണ് ഇസ്രായേല്‍-ലെബനന്‍ ധാരണ പ്രകാരം കരാര്‍ ഒപ്പിട്ടത്. ഇരുരാജ്യങ്ങളുടേയും സമുദ്ര മേഖല കൃത്യമായി അടയാളപ്പെടുത്തുന്നതിലെ തര്‍ക്കം പരിഹരിക്കാനാണ് സമയമെടുത്തതെന്ന് അമേരിക്ക യുടെ പ്രത്യേക പ്രതിനിധി അമോസ് ഹോച്ച്‌സ്റ്റീന്‍ പറഞ്ഞു. ലൈന്‍ 23 എന്ന പേരിലാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സമുദ്രാതിര്‍ത്തി അറിയപ്പെടുന്നത്.
സമുദ്രാതിര്‍ത്തി വിഭജന കരാര്‍ പ്രകാരം മെഡിറ്ററേനിയന്‍ മേഖലയില്‍ ലബനന് 840 കിലോമീറ്റര്‍ സ്‌ക്വയര്‍ കിലോ മീറ്ററാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന് പകരമായി ക്വാന എന്ന പെട്രോളിയം പാടത്തിന്റെ ഒരു ഭാഗം ഇതില്‍ പെടുന്നതിനാല്‍ ഇസ്രായേലിന് റോയല്‍റ്റി നല്‍കണമെന്നും വ്യവസ്ഥയില്‍ പറയുന്നു. ഈ മേഖലയിലാണ് ഇസ്രായേലിന്റെ ഇക്കണോമിക്‌സ് സോണിലെ കാരിഷ് പ്രകൃതി വാതക ഖനന മേഖലയുള്ളത്. ഇവിടെ ഖനനം തുടരാന്‍ ബെയ്‌റൂട്ട് ഭരണകൂടം പുതിയ കരാര്‍ പ്രകാരം ഇസ്രായേലിന് അനുമതി നല്‍കിയിരിക്കുകയാണ്.