സുരക്ഷിതമല്ലാത്ത രീതിയില്‍ ഹെഡ്‌ഫോണുകളും മറ്റും വച്ച് പാട്ടു കേള്‍ക്കുന്നതും സിനിമ കാണുന്നതും ഇന്നത്തെ കൗമാരക്കാര്‍.
സിനിമയും പാട്ടുമൊക്കെ ഉച്ചത്തില്‍ കേള്‍ക്കുന്നവരുടെ കേള്‍വിശക്തിയെ ഇത് ബാധിയ്ക്കുമെന്ന പുതിയ പഠനമാണ് പുറത്ത് വരുന്നത്. സൗത്ത് കരോലിനയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നത്. ബി.എം.ജെ ഗ്ലോബല്‍ ഹെല്‍ത്തിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുവാക്കളില്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ഹെഡ്‌ഫോണുകളും മറ്റും വച്ച് കേള്‍ക്കുന്നത് സാധാരണമായിരിക്കുകയാണെന്നും ഇത് ഒരു ബില്യണോളം പേരില്‍ സ്ഥിരമായ കേള്‍വിക്കുറവിന് ഇടയാക്കുമെന്നാണ് പഠനത്തില്‍ പങ്കാളിയായ ലോറെന്‍ ഡിലാര്‍ഡ് പറയുന്നത്. 19നും 34നും ഇടയില്‍ പ്രായമുള്ള 19,000 പേരിലാണ് പഠനം നടത്തിയത്. അമിതമായ ശബ്ദം കേട്ട് ശീലമാക്കിയിട്ടുള്ള, സുരക്ഷിതമല്ലാത്ത രീതി പിന്തുടരുന്ന ഇക്കൂട്ടരെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്. ശബ്ദത്തിന്റെ തീവ്രതയും എത്രനേരം അത്തരം ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്നിവ അടിസ്ഥാനമാക്കിയാണ് സുരക്ഷിതവും സുരക്ഷിതമല്ലാത്തതുമെന്ന് തിരിച്ചത്.
എല്ലാ പ്രായക്കാരിലും സുരക്ഷിതമല്ലാത്ത ഇത്തരം കേള്‍വി ശീലങ്ങള്‍ പ്രശ്‌നമാണെന്നും എങ്കിലും യുവാക്കളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക വഴി നേരത്തേ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാമെന്നും ലോറെന്‍ പറയുന്നു. അമിത ശബ്ദമാര്‍ന്ന അന്തരീക്ഷത്തില്‍ സമയം ചെലവഴിക്കുന്നത് കുറയ്ക്കണമെന്നും ഡിവൈസുകളില്‍ അമിത ശബ്ദത്തില്‍ കേള്‍ക്കുന്നതിന്റെ തോത് പതിയെ കുറച്ചു തുടങ്ങണമെന്നും ലോറെന്‍ വ്യക്തമാക്കുന്നു. അമിതമായ ശബ്ദം മൂലമുണ്ടാകുന്ന കേള്‍വിക്കുറവ് പരിഹരിക്കുക പ്രശ്‌നകരമാണെന്നും അത്തരം സാഹചര്യങ്ങളിലേക്ക് പോകുന്ന അവസരങ്ങള്‍ ഒഴിവാക്കണമെന്നും ലോറെന്‍ പറയുന്നു.
സ്മാര്‍ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ എന്നിവയിലൂടെ 24 ശതമാനം യുവാക്കള്‍ സുരക്ഷിതമല്ലാത്ത കേള്‍വിരീതിക്ക് ശീലമായെന്ന് കണ്ടെത്തി. 12നും 34നും ഇടയില്‍ പ്രായമുള്ള 48ശതമാനം പേരും സുരക്ഷിതമല്ലാത്ത രീതിയില്‍ പാട്ടുകളും മറ്റും കേള്‍ക്കുന്നുവെന്ന് കണ്ടെത്തി. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ആഗോളതലത്തിലെ ശരാശരി എടുത്താല്‍ 1ബില്യണോളം പേരുടെ കേള്‍വി ഇത്തരം ശീലങ്ങളിലൂടെ പ്രശ്‌നകരമാണെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.