ബ്രഹ്മചര്യം വീടിനും നാടിനും ലോകത്തിനും വേണ്ടിയുള്ളത് – സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി
പോത്തൻകോട് : ബ്രഹ്മചര്യവ്രതം സന്ന്യാസത്തിലേക്കുള്ള പാതയാണെന്നും, അത് വീടിനും, നാടിനും ലോകത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള അവസരമാണെന്നും സ്വാമി നിര്‍മ്മോഹാത്മ ജ്ഞാനതപസ്വി. ശാന്തിഗിരി ആശ്രമത്തില്‍ പുതുതായി ബ്രഹ്മചര്യം സ്വീകരിക്കുന്നവര്‍ക്ക് വേണ്ടി ഇന്ന് (1-10-2022 ശനി) ഉച്ചയ്ക്ക് ശേഷം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാള്‍ അനക്സില്‍ സംഘടിപ്പിച്ച പ്രത്യേക ബോധവത്ക്കരണ ക്ലാസ്സില്‍ സംസാരിക്കുകയായിരുന്നു സ്വാമി. ശാന്തിഗിരി ലോകോത്തര നിലയിലേക്ക് വളര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പുതുസന്ന്യാസിമാരുടെയും ബ്രഹ്മചാരികളുടേയും നിയോഗം വരുന്നത്. ഗുരുവിന്റെ ആശയത്തെ ലോകത്താകമാനം എത്തിക്കുവാനും, കോടിക്കണക്കിന് ആളുകളിലേക്ക് ആശയം പകരുവാനും ആയിരക്കണക്കിന് സന്യാസിമാര്‍ ആവശ്യമായിവരും. ഗുരുധര്‍മ്മ പ്രകാശസഭയിലേയ്ക്ക് നിയുക്തരായ അംഗങ്ങള്‍ ഭാഗ്യമുള്ളവരാണ്. ഗുരു ആശ്രമം ആരംഭിച്ച 1968 കാലഘട്ടത്തിലെ ആശ്രമ പശ്ചാത്തലം സ്വാമി വിവരിച്ചു. ഗുരുവിനെ കണ്ടാല്‍ അനുഭവം കിട്ടുന്ന സ്ഥലമാണ് ശാന്തിഗിരി. പ്രാര്‍ത്ഥിച്ചാല്‍ അനുഭവം ഉണ്ടാകുകയും ദര്‍ശന ഭാഗ്യത്തിലൂടെ വളരെ വലിയ തലമുറയെ വാര്‍ത്തെടുക്കാന്‍ പറ്റുന്ന ഗുരുപൂജ എന്ന കര്‍മ്മം ശാന്തഗിരിയില്‍ മാത്രമാണ് ഉളളത്. എട്ടാമത്തെ വയസ്സില്‍ ആശ്രമ ജീവിതം സ്വീകരിച്ച് ഗുരുവിനോടൊപ്പം യാത്ര ആരംഭിച്ച രാധയെന്ന ഇന്നത്തെ അഭിവന്ദ്യ ശിശ്യപൂജിതയുടെ ജീവിതം പാഠമാക്കണം.
ഗുരുവിന് വേണ്ടി ത്യാഗംചെയ്ത് ആത്മസമര്‍പ്പണം നടത്തി സ്വന്തം കര്‍മ്മം ലോകത്തിനുതകുന്നതരത്തില്‍ ഓരോരുത്തരും പ്രവര്‍ത്തിക്കണം. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുവാനുള്ള ആര്‍ജ്ജവം ഉണ്ടാക്കിയെടുക്കണം. എന്തുവന്നാലും ഈ പ്രസ്ഥാനത്തില്‍ നിന്നും പോകില്ല എന്ന ദൃഢ നിശ്ചയം ഉണ്ടാകണം. ഗുരുനല്‍കിയിരിക്കുന്ന ജീവിതചര്യയ്ക്കും പരിചയത്തിനും അനുസരിച്ചേ എവിടെപ്പോയാലും പെരുമാറാവൂ. ശിഷ്യപുജിതയുടെ വാക്കനുസരിക്കാനുള്ള ആത്മധൈര്യം ഉണ്ടാകണം. തേടിവരുന്ന സൗഭാഗ്യത്തെ സ്വീകരിച്ച് കഷ്ടപ്പാടം ത്യാഗവും അനുസരിച്ച് ജീവിക്കുക. വീടിനും നാടിനും ലോകത്തിനും വേണ്ടി പ്രവര്‍ത്തിക്കാൻ കിട്ടുന്ന അവസരം പ്രയോജനപ്പെടുത്തണമെന്നും സ്വാമി നിര്‍ദ്ദേശിച്ചു.
രണ്ട് സെഷനുകളിലായിട്ടാണ് ബോധവത്ക്കരണ ക്ലാസ്സുകള്‍ നടന്നത്. മറുനാടുകളില്‍ നിന്നും എത്തി ആശ്രമത്തില്‍ ബ്രഹ്മചാരിയാകുന്ന ജര്‍മ്മനിയില്‍ നിന്നുള്ള സ്റ്റെഫാൻ ഷിസ്സെ, ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നള്ള ദര്‍ശില്‍ അനില്‍കുമാര്‍ ഭട്ട്, ന്യൂഡല്‍ഹിയില്‍ നിന്നുള്ള ശാലിനി പ്രഥ്വി, ഗുരുചന്ദ്രിക, അനിത റാണി, കര്‍ണ്ണാടകയില്‍ നിന്നുള്ള റോസി നന്ദി എന്നിവരുമായി സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഡോ. കെ.ആര്‍. എസ്. നായര്‍ ഇൻ്ററാക്ടീവ് സെഷൻ നടത്തി.