കോഴിക്കോട്: മാനവരാശിക്ക് അറിവിനും ആരാധനയ്ക്കുമായി ദൈവം തന്ന ഇടമാണ് വിശ്വജ്ഞാനമന്ദിരമെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി. വിശ്വജ്ഞാനമന്ദിരത്തിന്റെ തിരിതെളിയിക്കല്‍ ചടങ്ങിനു ശേഷം
ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.
കാലാന്തരങ്ങൾക്കു മുൻപേയുളള പ്രയാണ വഴി കണ്ടെത്തി ഗുരു ആരെന്നു ലോകത്തിനു വെളിപ്പെടുത്തുവാൻ ഗുരുവോളം എത്തപ്പെടുന്ന അനുഭവപൂർണ്ണതയ്ക്കു മാത്രമേ കഴിയൂ. ഗുരുവോളം എത്തപ്പെട്ട ആ അനുഭവ പൂർണ്ണതയാണ് അഭിവന്ദ്യ ശിഷ്യപൂജിത. അഭിവന്ദ്യ ശിഷ്യപൂജിതയിലൂടെ ഗുരു ആരെന്ന് ലോകത്തിനു വെളിപ്പെടുന്നു. ഗുരുവും ശിഷ്യയും രണ്ടല്ലാതെ ഒന്നായി സാന്ദ്രമാകുന്ന പ്രകാശസ്ഥലികളിൽ ഗുരുവിന്റെ ഇച്ഛ ശിഷ്യയിലൂടെ സഫലമാകുന്നു.
ഓരോ ദേശത്തിന്റെയും സൂക്ഷ്മ സ്ഥലികളിൽ ഉറഞ്ഞു കിടക്കുന്ന അലരടുക്കുകളിൽ ഗുരുവിന്റെ കർമ്മഭൂമിക തെളിഞ്ഞു കാണുന്നു. അങ്ങനെയുളള ഒരു ദർശന കാഴ്ചയുടെ സ്ഥൂലാവിഷ്കാരമാണ് വിശ്വജ്ജ്ഞാന മന്ദിരം എന്ന ദൈവാലയം.
ഗുരുവിനെ പ്രാർത്ഥിച്ചുകൊണ്ട് തീർത്ഥാടന സ്വഭാവത്തിൽ ഈ കുന്നുകയറി എത്തി നൊന്തു പ്രാർത്തിക്കുന്ന ഭക്തന് തീരാവ്യാധികളും മാറാരോഗങ്ങളും മഹാ ദുരിതങ്ങളും മാറിപ്പോകും എന്നാണ് ദൈവകൽപ്പനയായി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞകാലത്തിന്റെ തിരുത്തും വരുംകാലത്തിന്റെ കരുതലുമായി ദൈവം നൽകിയ കാരുണ്യമാണിത്. ‘എല്ലാവർക്കും എല്ലാം കിട്ടണം‘ എന്ന് ഗുരുവിന്റെ മഹാസങ്കല്പം ആണ് വിശ്വജ്ഞാനമന്ദിരത്തിലൂടെ സാക്ഷാത്കരിക്കുന്നത്.
പ്രാർത്ഥനാലയം എന്ന പതിവു നാമത്തിന് ഉപരിയായി ഈ മന്ദിരത്തിന് വിശ്വജ്ഞാനമന്ദിരം എന്ന് ഗുരു നാമകരണം നൽകിയതു തന്നെ അതിന്റെ പ്രാധാന്യം വിളിച്ചറിയിക്കുന്നു. . ഇത് ലോകമക്കളോടുളള ഗുരുവിന്റെ കാരുണ്യമാണ്. കനിവിന്റെ ഈ തീർത്ഥസ്നാന മുഹൂർത്തത്തിൽ പങ്കാളിയാകുവാൻ എല്ലാവരേയും സ്വാഗതം ചെയ്തുകൊണ്ടാണ് സ്വാമി തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത് .