പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാടിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതാണ്. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ് ഇന്ന് മുതൽ യാഥാർത്ഥ്യമാകുന്നത്. നിലവിൽ, ഹൗറ- ന്യൂ ജൽപായ്ഗുരി വന്ദേ ഭാരത് എക്സ്പ്രസ് പശ്ചിമ ബംഗാളിൽ സർവീസ് നടത്തുന്നുണ്ട്. ആറര മണിക്കൂർ കൊണ്ട് 500 കിലോമീറ്റർ ദൂരം വരെയാണ് ഇവ സഞ്ചരിക്കുക.
വന്ദേ ഭാരത് എക്സ്പ്രസിന്റെ വരവ് പശ്ചിമ ബംഗാളിലെ വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ ഊർജ്ജം പകരുമെന്നാണ് വിലയിരുത്തൽ. മെയ് 20 മുതലാണ് പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസിന്റെ സാധാരണ സർവീസുകൾ ആരംഭിക്കുക. ഇത് സംബന്ധിച്ച അറിയിപ്പുകൾ റെയിൽവേ അധികൃതർ പങ്കുവെച്ചിട്ടുണ്ട്. ആഴ്ചയിൽ വ്യാഴാഴ്ച ഒഴികെ ബാക്കി ആറ് ദിവസങ്ങളിലും ട്രെയിൻ സർവീസ് നടത്തും. രാവിലെ 6.10 ന് ഹൗറയിൽ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12.30- നാണ് പുരിയിൽ എത്തിച്ചേരുക. തിരിച്ച് ഉച്ചയ്ക്ക് 1.50 ന് പുരിയിൽ നിന്ന് പുറപ്പെട്ട് രാത്രി 8:30ന് ഹൗറയിലെത്തും.