ദില്ലി: ചീറ്റ പദ്ധതിയുടെ മേല്‍നോട്ടത്തിനായി ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രം. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വന്യജീവി വിദഗ്ധരും ഉള്‍പ്പെടുന്ന 11 അംഗ സമിതിയെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം രൂപീകരിച്ചത്.
നമീബിയയില്‍നിന്നും സൗത്താഫ്രിക്കയില്‍നിന്നും കൊണ്ടുവന്ന 20 ചീറ്റകളെ മധ്യപ്രദേശില്‍ സംരക്ഷിക്കുന്നത് സംബന്ധിച്ച തുടര്‍ നടപടികള്‍ക്ക് സമിതിയായിരിക്കും രൂപം നല്‍കുക. രണ്ടു വര്‍ഷമാണ് സമിതിയുടെ കാലവധി. കുനോ ദേശീയ ഉദ്യാനത്തില്‍ പാര്‍പ്പിച്ച 3 ചീറ്റകളും, 3 ചീറ്റകുഞ്ഞുങ്ങളും ഇതിനോടകം അസുഖങ്ങള്‍ ബാധിച്ച് ചത്ത പശ്ചാത്തലത്തിലാണ് നടപടി. ചീറ്റകളെ പാര്‍പ്പിക്കാൻ മറ്റൊരിടം കൂടി കണ്ടെത്തണമെന്ന് മധ്യപ്രദേശ് വനംവകുപ്പ് കേന്ദ്രസര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യമടക്കം സമിതി പരിശോധിക്കും.