ഇന്ന് ജൂൺ 5 ലോക പരിസ്ഥിതിദിനം. ബീറ്റ് പ്ലാസ്റ്റിക് പൊല്യൂഷ്യന്‍’ എന്നതാണ് ഇക്കൊല്ലത്തെ പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം.പരിസ്ഥിതിപ്രശ്നങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും അതിനെ പ്രതിരോധിക്കാനുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യാനുമായിട്ടാണ് എല്ലാവർഷവും ജൂൺ അഞ്ചിന് ലോകപരിഥിതി ദിനം ആചരിക്കുന്നത്. 1972 ലാണ് ഈ ദിനം ആചരിച്ചുതുടങ്ങിയത്.ഓരോ വർഷവും ഓരോ രാജ്യങ്ങളിലായിട്ടാവും പരിസ്ഥിതിദിനത്തിന്റെ ഔദ്യോഗിക ആഘോഷം നടക്കുക. 2023 ലെ ആതിഥേയ രാജ്യം ഐവറി കോസ്റ്റ് ആണ്. പ്ലാസ്റ്റിക്ക് മലിനീകരണത്തെ പൊരുതിതോൽപ്പിക്കാം എന്നതാണ് ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശം.
ലോകമൊട്ടാകെ പ്രതിവര്‍ഷം 40 കോടി ടണ്‍ പ്ലാസ്റ്റിക്കാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. 1.9 കോടി മുതല്‍ 2.3 കോടി ടണ്‍ പ്ലാസ്റ്റിക്കുകള്‍ ജലാശയം, നദികള്‍, സമുദ്രം എന്നിവിടങ്ങളില്‍ ചെന്നടിയുന്നു. പ്ലാസ്റ്റിക്കില്‍ നിന്നും വിഘടിക്കുന്ന ചെറു പ്ലാസ്റ്റിക് പദാര്‍ത്ഥങ്ങളായ മൈക്രോപ്ലാസ്റ്റിക്കുകള്‍ പരിസ്ഥിതിക്ക് മാത്രമല്ല, മനുഷ്യന് കൂടി ഭീഷണിയാണ്. അമ്മിഞ്ഞപ്പാലില്‍ പോലും ഈ പ്ലാസ്റ്റിക് ശകലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
പാരിസ്ഥിതിക പ്രശ്നങ്ങൾ എല്ലാ രാജ്യങ്ങളേയും ഒരെ പോലെയാണ് ബാധിക്കുന്നതെങ്കിലും ഇതിലേക്ക് ലോകത്തെ നയിച്ചതിൽ എല്ലാ രാജ്യങ്ങൾക്കും ഒരെ പങ്കല്ല. ലോകത്തെ 90ശതമാനം പാരിസ്ഥിതിക പ്രശ്നങ്ങളും വികസിത രാജ്യങ്ങളുടെ സംഭാവനയാണ്. സ്വന്തം നേട്ടങ്ങൾക്കായ് അവർ നടത്തിയ അനിയന്ത്രിത വികസന പ്രവർത്തനങ്ങളുടെ ബാക്കി പത്രമാണത്.