സമ്പൂര്‍ണ കേന്ദ്ര മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഓരോ വകുപ്പുകളുടെയും മന്ത്രിമാരുടെയും വിലയിരുത്തലുകളുണ്ടായി. പ്രധാനമന്ത്രി വര്‍ഷകാല സമ്മേളനത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ മുന്നൊരുക്കങ്ങളെക്കുറിച്ചും സംസാരിച്ചു.
പ്രഗതി മൈതാൻ കണ്‍വൻഷൻ സെന്ററിലായിരുന്നു യോഗം. നേരത്തേയും സമാനമായ രീതിയില്‍ സമ്പൂര്‍ണ യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ട്. ഇത്തവണ അഴിച്ചുപണി സംബന്ധിച്ച ഊഹാപോഹങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു യോഗം. എൻസിപി അജിത് പവാര്‍ വിഭാഗമുള്‍പ്പെടെയുള്ള ഘടകകക്ഷികളില്‍ നിന്നും മന്ത്രിമാരുണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്.
രാജീവ് ചന്ദ്രശേഖറിന് കാബിനറ്റ് സ്ഥാനവും സുരേഷ് ഗോപിക്കു മന്ത്രിസ്ഥാനവും ലഭിക്കുമെന്നും വി.മുരളീധരൻ ബിജെപി സംസ്ഥാന നേതൃത്വത്തിലേക്ക് മടങ്ങുമെന്നും അഭ്യൂഹങ്ങള്‍ ശക്തമാണ്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പുതിയ നേതൃത്വമുണ്ടായേക്കുമെന്ന് ജെ.പി.നഡ്ഡ നേരത്തേ പറഞ്ഞിരുന്നു.
മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും നേതൃമാറ്റമുണ്ടായേക്കും. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറം എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനും 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ തുടക്കമിടാനുമായി 3 മേഖലാ യോഗങ്ങള്‍ ബിജെപി സംഘടിപ്പിക്കുന്നുണ്ട്. ഡല്‍ഹി, ഗുവാഹത്തി, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും യോഗങ്ങള്‍. നേതൃത്വവുമായും കഴിഞ്ഞയാഴ്ച ചര്‍ച്ച നടത്തിയത് ഇതിനു മുന്നോടിയാണെന്നാണ് സൂചന.