ന്യൂഡല്‍ഹി: രാജ്യത്ത് നിന്ന് അനധികൃതമായി കടത്തുകയും വിവിധ ഏജൻസികള്‍ പിടികൂടി കസ്റ്റഡിയില്‍ സൂക്ഷിക്കുകയും ചെയ്ത 105 പുരാവസ്തുക്കള്‍ ഇന്ത്യയ്‌ക്ക് തിരികെ നല്‍കി യുഎസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിലുണ്ടാക്കിയ ധാരണ പ്രകാരമാണ് നിര്‍ണായക നടപടി.
പുരാവസ്തുക്കള്‍ ന്യൂയോര്‍ക്കിലെ ഇന്ത്യൻ കോണ്‍സലേറ്റിന് കൈമാറി. ഇവ ഉടൻ തന്നെ ഇന്ത്യയിലേക്ക് എത്തിക്കും. കൈമാറിയ പുരാവസ്തുക്കളില്‍ 47 എണ്ണം കിഴക്കേ ഇന്ത്യയില്‍ നിന്നും 27 എണ്ണം ദക്ഷിണേന്ത്യയില്‍ നിന്നും ഉള്ളവയാണ്. ഓട്, കല്ല്, ലോഹം, തടി എന്നിവയില്‍ നിര്‍മ്മിച്ച രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ വരെ പഴക്കമുള്ള പുരാവസ്തുക്കളും ഇക്കൂട്ടത്തില്‍പ്പെടുന്നു. ഇവയില്‍ 50 എണ്ണം മതപരമായ പ്രാധാന്യം ഉള്ളവയാണ്. ഇത്തരത്തില്‍ 307 പുരാവസ്തുക്കള്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും യുഎസ് ഇന്ത്യയ്‌ക്ക് കൈമാറിയിരുന്നു.
സുഭാഷ് കപൂര്‍ നേതൃത്വം നല്‍കുന്ന അന്താരാഷ്‌ട്ര കള്ളക്കടത്ത് സംഘം കടത്തിയ പുരാവസ്തുക്കളാണ് ഇവയില്‍ ഏറെയും. ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ കേസില്‍ ഇയാള്‍ നിലവില്‍ തമിഴ്‌നാട് ജയിലിലാണ്. കള്ളക്കടത്ത് കേസിലെ വിചാരണയ്‌ക്ക് വേണ്ടി ഇയാളെ യുഎസും ആവശ്യപ്പെട്ടിട്ടുണ്ട്.