ന്യൂഡല്‍ഹി അതിതീവ്ര മഴ പെയ്തതോടെ ഗുജറാത്തിലെ രാജ്കോട്ടടക്കം പല ജില്ലയിലും പ്രളയസമാനമായ സ്ഥിതി. സൗരാഷ്ട്രയില്‍ മേഘവിസ്ഫോടനവും ഉണ്ടായി. രാജ്കോട്ടിനു പുറമേ, ഭാവ്നഗര്‍, സൂറത്ത്, ഗിര്‍ സോമനാത്, ജുനാഗഡ് ജില്ലകളിലെ ജനജീവിതം താറുമാറായി.
റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. വാഹനങ്ങള്‍ ഒഴുകിപ്പോയി. കഴിഞ്ഞ 14 മണിക്കൂറില്‍ ഗിര്‍ സോമനാഥ് ജില്ലയില്‍ 345 മില്ലി മീറ്ററും രാജ്കോട്ടില്‍ 250 മില്ലി മീറ്ററും മഴ പെയ്തു. സംസ്ഥാനത്തെ 70 ഡാമും കനത്ത ജാഗ്രതയിലാണ്. എൻഡിആര്‍എഫ് സംഘങ്ങളെയടക്കം വിന്യസിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലും ഗുജറാത്തില്‍ അതിതീവ്ര മഴ പ്രവചിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിലെ കത്വയില്‍ മഴക്കെടുതിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ചു. ഒരാഴ്ച പ്രളയം നാശം വിതച്ച ഡല്‍ഹിയില്‍ ജനജീവിതം സാധാരണനിലയില്‍ എത്തിത്തുടങ്ങി. യമുനയിലെ ജലനിരപ്പ് വീണ്ടും അപകടനില പിന്നിട്ടത് വീണ്ടും ഭീതിയായിട്ടുണ്ട്. ഹരിയാനയിലെ ഡാമുകളില്‍നിന്ന് അധിക ജലം ഒഴുക്കുന്നതാണ് കാരണം.