ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ബൃഹത്തായ എക്സിബിഷൻ–കം–കണ്‍വെൻഷൻ സെന്റര്‍ ( ഐഇസിസി ) 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും.പ്രഗതി മൈതാനില്‍ 2700 കോടി രൂപ ചെലവില്‍ 123 ഏക്കര്‍ സ്ഥലത്താണ കേന്ദ്രസര്‍ക്കാര്‍ ഇന്റര്‍നാഷണല്‍ എക്സിബിഷൻ–കം–കണ്‍വെൻഷൻ ഒരുക്കിയിട്ടുള്ളത്. അന്തര്‍ദേശീയ മീറ്റിംഗുകള്‍, കോണ്‍ഫറൻസുകള്‍, എക്‌സിബിഷനുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ ആവശ്യമാണെന്ന പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമാണ് എക്സിബിഷൻ–കം–കണ്‍വെൻഷൻ സെന്ററിന്റെ പിറവിയിലേക്ക് നയിച്ചത്. പ്രഗതി മൈതാനത്ത് പുതുതായി വികസിപ്പിച്ച ഐഇസിസി സമുച്ചയത്തില്‍ കണ്‍വെൻഷൻ സെന്റര്‍, എക്സിബിഷൻ ഹാളുകള്‍ എന്നിവയ്‌ക്ക് പുറമേ അത്യാധുനിക ആഫിം തിയേറ്ററുകളും ഒരുക്കിയിട്ടുണ്ട്.
ഐഇസിസി സമുച്ചയത്തില്‍ ഏഴ് എക്സിബിഷൻ ഹാളുകളാണ് ഉള്ളത്.
പ്രഗതി മൈതാനിലെ പുതിയ ഐഇസിസി കോംപ്ലക്സിന്റെ വികസനം ഇന്ത്യയെ ആഗോള ബിസിനസ്സ് ഡെസ്റ്റിനേഷനായി ഉയര്‍ത്താൻ സഹായിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്. രാജ്യത്തിന്റെ സാമ്ബത്തിക വളര്‍ച്ചയ്‌ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും വ്യാപാരവും വാണിജ്യവും വര്‍ദ്ധിപ്പിക്കുന്നതിനും ഇത് മുതല്‍ക്കൂട്ടാകും.
അത്യധുനിക സാങ്കേതിക വിദ്യയും ഭാരതീയ വാസ്തുവിദ്യയും സമന്വയിപ്പിച്ചാണ് കണ്‍വെൻഷൻ സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ശംഖിന്റെ ആകൃതിലാണ് കെട്ടിടം. വിപുലമായ അന്താരാഷ്‌ട്ര എക്‌സിബിഷനുകള്‍, വ്യാപാര മേളകള്‍, കണ്‍വെൻഷനുകള്‍, കോണ്‍ഫറൻസുകള്‍ തുടങ്ങിയവയ്‌ക്ക് ആതിഥേയത്വം വഹിക്കാവുന്ന രീതിയിലാണ് ഇവയുടെ രൂപകല്‍പ്പന. ഓസ്ട്രേലിയയിലെ പ്രശസ്തമായ സിഡ്നി ഓപ്പറ ഹൗസിന്റെ ഇരിപ്പിട ശേഷിയെ മറികടക്കുന്ന തരത്തിലാണ് കണ്‍വെഷൻ സെന്റര്‍ ഒരുക്കിയത്. അതിമനോഹരമായ ആംഫി തിയേറ്ററില്‍ മാത്രം 3000 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. കൂടാതെ മള്‍ട്ടിപര്‍പ്പസ് ഹാളിനും പ്ലീനറി ഹാളിനും ചേര്‍ന്ന് ഏഴായിരം ആളുകളെ ഉള്‍ക്കൊള്ളാൻ സാധിക്കും.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിവിധ ചിത്രങ്ങളും ഗോത്ര കലാരൂപങ്ങളും ഉപയോഗിച്ചാണ് കണ്‍വെൻഷൻ സെന്റര്‍ അലങ്കരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും വൈ–ഫൈ ലഭ്യമാകുന്ന കാമ്ബസില്‍ 10ജി ഇൻട്രാനെറ്റ് കണക്റ്റിവിറ്റിയും സജ്ജീകരിച്ചിട്ടുണ്ട്. 16 വ്യത്യസ്ത ഭാഷകളെ പിന്തുണയ്‌ക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയെ പിൻപറ്റി നിര്‍മ്മിച്ച ഇൻര്‍പ്രെറ്റര്‍ റൂം, വിപുലമായ ഓഡിയോ വിഷ്വല്‍ സംവിധാനങ്ങള്‍, സംയോജിത നിരീക്ഷണ സംവിധാനം തുടങ്ങിയവയെല്ലാം എക്സിബിഷൻ–കം–കണ്‍വെൻഷൻ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.