പ്രമേഹത്തിനുള്ള ‘ഇൻസുലിൻ ബസഗ്ലര്‍’ ഇന്ത്യൻ വിപണിയില്‍ നിന്ന് പിൻവലിക്കും
അമേരിക്കൻ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ എലി ലില്ലി തങ്ങളുടെ ഇൻസുലിൻ ഗ്ലാര്‍ജിൻ ഉല്‍പന്നമായ ബസഗ്ലര്‍ ക്വിക്ക്പെന്നിനെ ഇന്ത്യൻ വിപണിയില്‍ നിന്ന് പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.
മരുന്ന് ഇന്ത്യൻ വിപണിയില്‍ കടുത്ത മത്സരം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. മുതിര്‍ന്നവരിലും കുട്ടികളിലും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്ത ഈ മരുന്ന് ദിവസം മുഴുവൻ സ്ഥിരമായ ഇൻസുലിൻ വിതരണം നല്‍കുന്നു. കൂടാതെ ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുന്നു.
ആഗസ്റ്റ് 30ന് പ്രസിദ്ധീകരിച്ച പൊതു അറിയിപ്പ് പ്രകാരം 2024 മാര്‍ച്ച് 5ന് ശേഷം ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നതും വിപണനം ചെയ്യുന്നതും അവസാനിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്ത്യൻ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ സിപ്ലയാണ് ഈ ഉല്‍പ്പന്നം ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്. ‘രാജ്യത്ത് നിലവിലുള്ളതും ഭാവിയിലേതുമായ ഉല്‍പ്പന്ന മാതൃകകള്‍ കാര്യക്ഷമമാക്കുന്നതിന് ബസഗ്ലാര്‍ ക്വിക്‌പെൻ (ഇൻസുലിൻ ഗ്ലാര്‍ജിൻ) നിര്‍ത്തലാക്കാൻ ഞങ്ങള്‍ തീരുമാനിച്ചു.’ കമ്പനി വക്താവ് പറഞ്ഞു. ഇന്ത്യയിലെ ഉല്‍പ്പന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള എലി ലില്ലിയുടെ മികച്ച ബിസിനസ്സ് നീക്കമാണ് ഈ പിൻവലിക്കല്‍ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മരുന്ന് നിര്‍ത്തലാക്കിയതിന് ശേഷം വിപണിയില്‍ ലഭ്യമായേക്കില്ലെന്ന് കമ്പനി മുന്നറിയിപ്പ് നല്‍കി. ബദല്‍ മരുന്നുകള്‍ക്കായി ഡോക്ടറെ സമീപിക്കാൻ രോഗികളോട് നിര്‍ദ്ദേശിക്കുകയും ചെയ്തതായി കമ്പനി അറിയിച്ചു.
ഇൻസുലിൻ ഗ്ലാര്‍ജിൻ 100ഐ.യുവിന് 244.13 രൂപയാണ് വില. നൂതന മരുന്നുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരുമെന്നും സാധാരണയായി ഉപയോഗിക്കുന്ന 3 മില്ലി കാട്രിഡ്ജ് ഫോര്‍മുലേഷനില്‍ ബസഗ്ലാര്‍ ഇൻസുലിൻ നല്‍കുന്നത് തുടരുമെന്നും കമ്പനി വ്യക്തമാക്കി.