സിന്ധുമോൾ. ആർ
പൂണെ: രാജ്യത്ത് ഓക്സ്ഫഡ് കൊവിഡ് വാക്സിന് ഏപ്രില്‍ തൊട്ട് ഒരു വര്‍ഷത്തിനകം എല്ലാവര്ക്കും ലഭ്യമാക്കാനാകുമെന്ന് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പുനാവാല പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അടുത്ത ഫെബ്രുവരിയോടെ വാക്സിന് ലഭ്യമാകും. പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകള്‍ക്ക് പരമാവധി 1000 രൂപയാകും വില.
വാക്സിന് വന്‍തോതില്‍ വാങ്ങുന്ന സാഹചര്യത്തില്‍ സര്‍ക്കാരിനു കുറഞ്ഞ വിലയ്ക്ക് നല്‍കാനാകുമെന്നും പുനാവാല പറഞ്ഞു. കുട്ടികളില്‍ ഇതു പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ വാക്സിന് കുത്തിവെപ്പ് നടത്തുകയുള്ളു. എന്നാല്‍ പ്രായമായവരില്‍ ഓക്സ്ഫഡ് വാക്സിന് നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുവരെ നടന്ന പരീക്ഷണങ്ങളില്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്ത്യയില്‍ നടത്തിയ അന്തിമഘട്ട പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഒരു മാസത്തിനകം ലഭ്യമാകുമെന്നും പുനാവാല പറഞ്ഞു.