ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വരവേല്‍ക്കാൻ ഒരുങ്ങുകയാണ് നാടും നഗരവും. ഓരോ കുടുംബങ്ങളും ആഘോഷത്തിനുള്ള ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. അതിനായി വീടും പരിസരവുമെല്ലാം ശുചീകരിക്കുകയാണ് എല്ലാവരും. ദീപാവലിക്ക് മുമ്പുള്ള ഈ ശുചീകരണം വീടുകളില്‍ മാത്രം ഒതുങ്ങുന്നതല്ല; തെരുവുകളും ചന്തകളും അയല്‍പക്കങ്ങളും ശുചിത്വ പൂര്‍ണ്ണമാക്കാൻ എല്ലാവരും ഒത്തുചേരും.
ദീപാവലി പ്രമാണിച്ച് ഗ്രാമ–നഗര പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിനായി ഭവന, നഗരകാര്യ മന്ത്രാലയം (MoHUA) സ്വച്ഛ് ഭാരത് മിഷൻ–അര്‍ബൻ 2.0 യുടെ കീഴില്‍ ‘സ്വച്ഛ് ദീപാവലി, ശുഭ് ദീപാവലി‘ ക്യാമ്പയിന് തുടക്കമിട്ടു. ഉത്സവകാലത്ത് ശുചിത്വം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിക്കുകയാണ് നവംബര്‍ 6 ന് ആരംഭിച്ച് നവംബര്‍ 12 വരെ നീണ്ടുനില്‍ക്കുന്ന ഈ ക്യാമ്പയിൻ. കൂടാതെ ദീപാവലിയുടെ സാംസ്കാരിക പ്രാധാന്യവും സ്വച്ഛ് ഭാരതിന്റെ ആവശ്യകതയും ക്യാമ്പയിൻ മുന്നോട്ട് വെയ്‌ക്കുന്നു.
ജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കുകയും പ്രാദേശികമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യും. അതിലൂടെ വ്യക്തികളില്‍ പാരിസ്ഥിതികവും സാമൂഹികവുമായ ഉത്തരവാദിത്തബോധം ഉണ്ടാക്കും. കൂടാതെ ദീപാവലിക്ക് മുമ്പും ശേഷവുമുള്ള ശുചിത്വം പ്രോത്സാഹിപ്പിക്കുകയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയും.
ക്യാമ്പയിനില്‍ പങ്കെടുക്കുന്നതിന് ജനങ്ങള്‍ക്ക് സ്വച്ഛ് ദീപാവലി പ്രതിജ്ഞ ഓണ്‍ലൈനായി എടുക്കാം. പ്രതിജ്ഞയെടുത്തു കഴിഞ്ഞാല്‍, ഉത്സവ സീസണില്‍ ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ഹരിത ദീപാവലിയില്‍ സജീവമായി പങ്കെടുക്കാം. സ്വച്ഛ് ദീപാവലി എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് സോഷ്യല്‍ മീഡിയയില്‍ ആഘോഷത്തിന്റെ വിവരങ്ങള്‍ ആളുകള്‍ക്ക് പങ്കിടാനാവും.
29,640 ഓളം ആളുകളാണ് ഇതുവരെ ഈ വര്‍ഷം ഹരിതവും ശുചിത്യപൂര്‍ണ്ണവുമായ ദീപാവലിക്കായി പ്രതിജ്ഞയെടുത്തത്. അതില്‍ 23 ശതമാനം മഹാരാഷ്‌ട്രയും 14.4 ശതമാനം ആന്ധ്രാപ്രദേശും 13.3 ശതമാനം ഉത്തര്‍പ്രദേശിലുമാണ്. കൂടാതെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും പ്രതിജ്ഞയില്‍ പങ്ക് ചേരുന്നുണ്ട്. ഉത്സവ സീസണില്‍ പരിസ്ഥിതി സംരക്ഷണം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന സന്ദേശമാണ് നല്‍കുന്നത്.