ന്യൂഡൽഹി : മധ്യ ഇന്ത്യയിൽ വീണ്ടും മോദി മാജിക്. ഹിന്ദി ഹൃദയഭൂമിയില്‍ താമര വിരിഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ബിജെപിക്കു തുടര്‍ഭരണം. തെലുങ്കാനയില്‍ ബിആര്‍എസിനെ തൂത്തെറിഞ്ഞ കോണ്‍ഗ്രസിന് ആശ്വാസ ജയം. രാജസ്ഥാനില്‍ തമ്മിലടിയാണു കോണ്‍ഗ്രസിന്റെ പതനം ഉറപ്പിച്ചതെങ്കില്‍ ഛത്തീസ്ഗഡില്‍ അവസാന നാളുകളില്‍ മോദി സര്‍ക്കാര്‍ നടത്തിച്ച എന്‍ഫോഴ്സ്മെന്റു വേട്ടയാണ് അട്ടിമറിയുണ്ടാക്കിയത്. തെലുങ്കാനയില്‍ കെസിആറിനെതിരായ ഭരണവിരുദ്ധ വികാരമാണ് കോണ്‍ഗ്രസിനു തുണയായത്.
നാലു സംസ്ഥാനങ്ങളിലെ ലീഡുനില:
മധ്യപ്രദേശ്: ആകെ 230. ബിജെപി 162, കോണ്‍ഗ്രസ് 66, ബിഎസ്പി 1.
ഛത്തീസ്ഗഡ്: ആകെ 90. ബിജെപി 55, കോണ്‍ഗ്രസ് 32, ബിഎസ്പി 1, സിപിഐ 1.
രാജസ്ഥാന്‍: ആകെ 199. ബിജെപി 110, കോണ്‍ഗ്രസ് 74, മറ്റുള്ളവര്‍ 12.
തെലുങ്കാന: ആകെ 119. കോണ്‍ഗ്രസ് 64, ബിആര്‍എസ് 40, ബിജെപി 8, മറ്റുള്ളവര്‍ 6, സിപിഐ 1.
◾തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യാ മുന്നണി ചൊവ്വാഴ്ച യോഗം ചേരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയാണ് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മറ്റു കക്ഷികളെ പരിഗണിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.