ചെന്നൈ: മീചോങ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ പേമാരി, ചെന്നൈ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ വെള്ളത്തിനടിയിലാക്കി. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു, ട്രെയിൻ സര്‍വീസുകള്‍ തടസ്സപ്പെട്ടു, പൂര്‍ണ്ണമായും വെള്ളത്തിനടിയിലായ റോഡുകളില്‍ വാഹനഗതാഗതവും സ്തംഭിച്ച സ്ഥിയിലായിരുന്നു.
ചെന്നൈയുടെ ദുരവസ്ഥ കാണിക്കുന്ന നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ചില വീഡിയോകളില്‍ ആളുകള്‍ മുട്ടോളം വെള്ളത്തില്‍ നടക്കുന്നതും പാര്‍ക്ക് ചെയ്ത കാറുകള്‍ ഒഴുക്കില്‍ പെട്ട് ഒലിച്ചുപോകുന്നതും കാണാമായിരുന്നു. മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാൻ ആനന്ദ് മഹീന്ദ്രയും വെള്ളത്തിനടിയിലായ ചെന്നൈ റോഡുകളുടെ വീഡിയോ എക്‌സില്‍ പങ്കിട്ടു. അല്‍പം ട്വിസ്റ്റ് നിറഞ്ഞതാണ് ഈ വീഡിയോ.
മേല്‍ക്കൂരയില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ, വെള്ളം പൊങ്ങിയ റോഡിലൂടെ, പെട്ടെന്ന്, ഒരു കറുത്ത മഹീന്ദ്ര ഥാര്‍ എളുപ്പത്തില്‍ കടന്നുപോകുന്നു. വാഹനത്തിന്റെ ബോണറ്റിലേക്ക് വെള്ളം ഉയരുന്നുണ്ടെങ്കിലും ഥാര്‍ അതൊന്നും കൂസാക്കാതെ കുതിക്കുകയാണ്. ഉയര്‍ന്ന ജലനിരപ്പില്‍ വാഹനത്തിന്റെ ചക്രങ്ങള്‍ മറഞ്ഞിരിക്കുന്നതും വീഡിയോയില്‍ കാണാം.
“എനിക്ക് ഫോര്‍വേഡ് ചെയ്ത് കിട്ടിയ ഒരു ഉഭയജീവിയുടെ ദൃശ്യം…” തന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം നിര്‍മ്മിക്കുന്ന മഹീന്ദ്ര ഥാര്‍ എസ്‌യുവിയെ ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത് കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവിയെന്നാണ്. ബോഡി–ഓണ്‍ ഫ്രെയിം 4×4 എസ്‌യുവിയായ പുതിയ ഥാറിന് 650 എംഎം വാട്ടര്‍ വേഡിംഗ് കപ്പാസിറ്റിയുണ്ട്, അതിനാല്‍ അപകടമില്ലാതെ വെള്ളത്തിനടിയിലുള്ള റോഡുകളിലൂടെയുള്ള ഗതാഗതം സുഗമമാക്കുന്നു. 7 ലക്ഷത്തിലധികം പേരാണ് എക്‌സിലെ വീഡിയോ കണ്ടത്.