സംവരണ സീറ്റ് ഒഴിഞ്ഞുകിടന്നാല്‍ ജനറല്‍ വിഭാഗത്തിലേക്ക് മാറ്റാമെന്ന് യു.ജി.സി. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തസ്തികകളിലെ പട്ടിക ജാതി, പട്ടിക വര്‍ഗ, ഒബിസി സംവരണ സീറ്റുകളില്‍ ആളില്ലെങ്കില്‍ പൊതുവിഭാഗത്തിന് മാറ്റാമെന്ന മാര്‍ഗനിര്‍ദേശവുമായി യുജിസി. ഡിസംബര്‍ അവസാനവാരം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൊതുജനാഭിപ്രായത്തിനായി വിട്ടിരിക്കുകയായിരുന്നു. അഭിപ്രായം അറിയിക്കാനുള്ള കാലാവധി ഞായറാഴ്ചവരെയായിരുന്നു.
സാധാരണയായി സംവരണ തസ്തികകള്‍ പൊതു വിഭാഗക്കാര്‍ക്ക് നല്‍കാറില്ല. എന്നാല്‍, ഗ്രൂപ്പ് എ തസ്തികകളില്‍ പൊതുതാല്‍പ്പര്യം കണക്കിലെടുത്ത്, സർവകലാശാലയ്ക്ക് സംവരണം ഒഴിവാക്കാമെന്നാണ് മാര്‍ഗനിര്‍ദേശത്തിലുള്ളത്. വിദ്യാഭ്യാസ മന്ത്രാലയത്തിന് ഇതിനുള്ള ശുപാർശ സമർപ്പിക്കണം. അതേസമയം, സർവകലാശാലയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന് തന്നെ ഗ്രൂപ്പ് സി, ഡി തസ്തികകളുടെ സംവരണം ഒഴിവാക്കാവുന്നതാണ്. കേന്ദ്ര സർവകലാശാലകള്‍, കല്‍പ്പിത സർവകലാശാലകള്‍, കേന്ദ്ര സർക്കാരിനോ യുജിസിക്കോ കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം മാർഗനിർദേശങ്ങള്‍ ബാധകമായിരിക്കും. സംവരണം അട്ടിമറിക്കാനുള്ള വഴിയൊരുക്കലെന്ന് അധ്യാപക-വിദ്യാർഥിസംഘടനകള്‍ പറഞ്ഞു.