ആലപ്പുഴ : കാട്ടൂർ ഹോളിഫാമിലി വിസിറ്റേഷൻ പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി എ.എം. പ്രജിത്ത് ജീവനൊടുക്കിയ സംഭവത്തില്‍ ആരോപണവിധേയരായ മൂന്ന് അധ്യാപകരെയും സസ്പെൻഡുചെയ്തു. കാരണംകാണിക്കല്‍ നോട്ടീസും നല്‍കി. അധ്യാപകർ കുറ്റക്കാരാണെന്നു കണ്ടാല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് ആലപ്പുഴ രൂപത പി.ആർ.ഒ. ഫാ. സേവ്യർ കുടിയാംശ്ശേരി അറിയിച്ചു.
2023 ഫെബ്രുവരി 15-ന് എട്ടാമത്തെ പീരിയഡ് ക്ലാസ് തുടങ്ങി 10 മിനിറ്റുകഴിഞ്ഞിട്ടും പ്രജിത്തും മറ്റൊരു കുട്ടിയും ക്ലാസില്‍ എത്തിയില്ല. അധ്യാപകർ കുട്ടികളെ അന്വേഷിച്ചു നടന്നിട്ടും കണ്ടെത്താനായില്ല. തുടർന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. ഇതുകേട്ടയുടൻ കുട്ടികള്‍ ഓഫീസിനു മുന്നിലെത്തി കാര്യംപറഞ്ഞു. പ്രജിത്തിന്റെ കൂടെയുണ്ടായിരുന്ന കുട്ടി തലചുറ്റിവീണപ്പോള്‍ വെള്ളം കൊടുക്കുകയും കൂട്ടിരിക്കുകയും ചെയ്തെന്നായിരുന്നു വിശദീകരണം.
അടുത്തദിവസം മാതാപിതാക്കളോടൊപ്പം വന്നാല്‍മതിയെന്ന് രണ്ടുകുട്ടികളോടും ക്ലാസ് ടീച്ചർ പറഞ്ഞു. തലചുറ്റിവീണപ്പോള്‍ മാതാപിതാക്കളെ വിളിപ്പിച്ചു കൂടെവിട്ടു. സ്കൂള്‍വിട്ടപ്പോള്‍ പ്രജിത്ത് പതിവുപോലെ വീട്ടിലേക്കു പോയി. വീട്ടില്‍ച്ചെന്ന് പ്രജിത്ത് ഇങ്ങനെയൊരു കടുംകൈചെയ്യുമെന്നു കരുതിയില്ല -രൂപത അറിയിച്ചു. സംഭവശേഷം അധ്യാപക കൗണ്‍സിലും പി.ടി.എ.യോഗവും ചേർന്ന് അന്വേഷണ കമ്മിഷനെയും നിയോഗിച്ചിട്ടുണ്ടെന്നും രൂപത പി.ആർ.ഒ. പത്രക്കുറിപ്പില്‍ വ്യക്തമാക്കി.