കുംഭം തുടങ്ങിയപ്പോള്‍ തന്നെ ചൂട് കൂടിയതോടെ കുടി വെള്ളം മുട്ടുന്ന തരത്തില്‍ ഭൂഗർഭ ജലവിതാനം താഴുന്നു. ഈ അവസ്ഥ തുടർന്നാല്‍ ഏപ്രിലോടെ കേരളം വരള്‍ച്ചയുടെ പിടിയിലാവുമെന്നാണ് മുന്നറിയിപ്പ്. 2022ല്‍ ഭൂജലവിതാനം 13 അടി ആയിരുന്നത് ഇപ്പോള്‍ പത്തിന് താഴെയാണ്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്കുകളില്‍ ജല വിതാനം മാനദണ്ഡമാക്കി കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജല വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയില്‍ അതീവ ഗുരുതര വിഭാഗത്തില്‍ മൂന്ന് ബ്ലോക്കുകളുണ്ട്. കാസർകോട്, ചിറ്റൂർ, മലമ്പുഴ എന്നിവയാണവ. ഭാഗിക ഗുരുതര വിഭാഗത്തില്‍ 30 ബ്ലോക്കുകളുണ്ട്. അതില്‍ എട്ടും മലപ്പുറത്താണ്. മലപ്പുറം, കൊണ്ടോട്ടി, കുറ്റിപ്പുറം, തിരൂരങ്ങാടി, തിരൂർ, വേങ്ങര, താനൂർ, മങ്കട എന്നിവയാണ് ഭാഗിക ഗുരുതര വിഭാഗത്തില്‍പ്പെട്ടത്.മലപ്പുറത്തെ അരീക്കോട്, കാളികാവ്, നിലമ്പൂർ, പെരിന്തല്‍മണ്ണ, പെരുമ്പടപ്പ്, പൊന്നാനി, വണ്ടൂർ ബ്ലോക്കുകള്‍ സുരക്ഷിത വിഭാഗത്തിലുമാണ്. തലസ്ഥാന ജില്ലയില്‍ ആറ് താലൂക്കിലും ഭൂഗർഭജലം വലിയതോതില്‍ കുറഞ്ഞു.
സുരക്ഷിത ജില്ലകള്‍
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, വയനാട്.
ഭാഗിക ഗുരുതര ബ്ലോക്കുകള്‍
മലപ്പുറം – 8
തിരുവനന്തപുരം – 6
തൃശൂർ – 3
കോഴിക്കോട് – 3
കണ്ണൂർ – 3
കൊല്ലം – 2
ഇടുക്കി – 2
പാലക്കാട് – 2
പരിഹാരം ഭൂജല റീച്ചാർജിംഗ്
ജലസ്രോതസുകളിലും കുളങ്ങളിലും സർവേ നടത്തി ഭൂജല റീചാർജിംഗിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് പോംവഴിയെന്ന് വിദഗ്ദ്ധർ പറയുന്നു. ഒപ്പം, ഭൂജലത്തിന്റെ അമിത ചൂഷണം തടയാൻ പൊതുജനങ്ങളെ ബോധവത്കരിക്കണം
ഡാമുകളിലെ ജലനിരപ്പ്
(മീറ്ററില്‍)
▪️പേപ്പാറ – 105.40
▪️ബാണാസുരസാഗർ- 765.85
▪️പെരിങ്ങല്‍ക്കുത്ത് – 417.05
▪️കല്ലട – 109.82
▪️പമ്പ – 971.70
▪️പീച്ചി: 72.44
(വേനല്‍ മഴ ലഭിച്ചില്ലെങ്കില്‍ ഡാമിലെ ജലനിരപ്പ് ഏറെ താഴുമെന്നാണ് മുന്നറിയിപ്പ്)