ന്യൂഡല്‍ഹി: ഇന്ത്യ വികസിപ്പിച്ച എംഐആർവി സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള അഗ്നി 5 മിസെെലിന്റെ പരീക്ഷണം വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഷൻ ദിവ്യാസ്ത്ര എന്ന് പേരിട്ട പരീക്ഷണത്തിന്റെ വിജയത്തില്‍ ഡി ആർ ഡി ഒ ശാസ്ത്രജ്ഞരെ നരേന്ദ്ര മോദി അഭിനന്ദിച്ചു. മിഷന്‍ ദിവ്യാസ്ത്രയില്‍ അഭിമാനമുണ്ടെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു. ഒന്നിലേറെ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് അഗ്നി– 5.
6,000 കിലോ മീറ്റര്‍ പരിധിയിലുള്ള ലക്ഷ്യത്തെ കൃത്യതയോടെ ആക്രമിക്കാന്‍ കഴിയും എന്നതടക്കമാണ് അഗ്‌നിയുടെ നേട്ടം. ഇന്ത്യ വികസിപ്പിച്ച എംഐആര്‍വി സാങ്കേതിക വിദ്യയാണ് അഗ്‌നി 5 മിസൈലിന്റെ അടിസ്ഥാനം. മിഷന്‍ ദിവ്യാസ്ത്ര എന്ന പേരിലായിരുന്നു അഗ്‌നി 5 മിസൈലിന്റെ പരീക്ഷണം . അഗ്‌നി 5 ന്റെ ഒരൊറ്റ മിസൈല്‍ ഒന്നിലധികം പ്രദേശങ്ങളില്‍ പ്രഹരം എല്‍പ്പിയ്ക്കും. 7500 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ആക്രമണം നടത്താന്‍ അഗ്‌നി 5 ന് സാധിക്കും. 17 മീറ്റര്‍ നീളമുള്ള മിസൈലിന്റെ ഭാരം 50 ടണ്ണാണ്. ബിജിംഗ് , ഷാംഹായ് അടക്കമുള്ള നഗരങ്ങള്‍ ഉള്‍പ്പടെ അഗ്‌നിയുടെ പരിധിയില്‍ വരും.
മള്‍ട്ടിപ്പിള്‍ ഇന്‍ഡിപെന്‍ഡന്റ്‌ലി ടാര്‍ഗറ്റബിള്‍ റീ എന്‍ട്രി വെഹിക്കില്‍ (എം.ഐ.ആര്‍.വി) സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് മിസൈല്‍ പ്രവര്‍ത്തിക്കുന്നത്. അഗ്നി– 5 ന്റെ പരീക്ഷണം വിജയിച്ചതോടെ, എം.ഐ.ആര്‍.വി. സാങ്കേതിക വിദ്യയുള്ള ചുരുക്കം രാജ്യങ്ങളുടെ ഗണത്തിലേക്ക് ഇന്ത്യയെത്തി. ഇന്ത്യയുടെ ആയുധ പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും ദൂരപരിധിയുള്ളതാണ് അഗ്നി 5 മിസെെല്‍.