തിരുവനന്തപുരം: സ്വകാര്യ ബസുകളിൽ വനിതകളെ കണ്ടക്ടർമാരാക്കാനുള്ള ശ്രമവുമായി മോട്ടർ വാഹന വകുപ്പ്. ബസ് ജീവനക്കാർ യൂണിഫോം ധരിക്കുന്നില്ലെന്നും ബസിലെ യാത്രികരോടും സ്കൂൾ വിദ്യാർഥികളോടും മോശമായി പെരുമാറുന്നെന്നും പരാതിയുണ്ട്. ലൈസൻസുള്ള കണ്ടക്ടർമാർ ജില്ലയിൽ കുറവായതിനാൽ പല ബസുകളിലും ലൈസൻസില്ലാത്തവരാണു ജോലി ചെയ്യുന്നത്. ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും സ്ത്രീകൾക്കു വരുമാന മാർഗമുണ്ടാക്കാനുമാണു മോട്ടർ വാഹന വകുപ്പിന്റെ ശ്രമം.
വനിതാ കണ്ടക്ടർമാരെജോലിക്കെടുക്കാമെന്നു ബസ് ഉടമകളുമായി നടത്തിയ ചർച്ചയിൽ ഉറപ്പു ലഭിച്ചിട്ടുണ്ട്. അതിരാവിലെ മുതൽ രാത്രി വരെ തുടർച്ചയായി ജോലി ചെയ്യാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെങ്കിൽ രണ്ടു പേർക്കായി ഒരു ദിവസത്തെ ജോലി വീതിച്ചു നൽകും. സ്ത്രീ ജീവനക്കാരുടെ സാന്നിധ്യം ബസ് യാത്ര കൂടുതൽ സ്ത്രീസൗഹൃദപരമാക്കുമെന്നാണു വിലയിരുത്തൽ. കെഎസ്ആർടിസിയിൽ ഈ പരീക്ഷണം വിജയമായിരുന്നു.