പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവച്ചു :ലോകത്ത് ആദ്യം
വാഷിങ്ടൺ: ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരാണ് വൈദ്യശാസ്ത്രരംഗത്തെ ഈ നിർണായക ചുവടുവെപ്പിനുപിന്നിൽ. മസാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് മനുഷ്യനിൽ പന്നിയുടെ വൃക്ക പിടിപ്പിച്ച് അത്യപൂർവനേട്ടം സ്വന്തമാക്കിയത്. ശനിയാഴ്ചയാണ് അറുപത്തിരണ്ടുകാരനായ റിച്ചാർഡ് സ്ലേമാനിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. വൃക്കരോഗംമൂലം ജീവിതം എണ്ണപ്പെട്ടയാളാണ് പന്നിയുടെ വൃക്കയിലൂടെ രണ്ടാംജന്മം നേടിയത്.
ആരോഗ്യരംഗത്തെ നാഴികക്കല്ലായി ഈ ശസ്ത്രക്രിയ വിശേഷിപ്പിക്കപ്പെടുമെന്ന് ഡോക്ടർമാർ പറഞ്ഞു. ലോകമെമ്പാടുംതന്നെ അവയവദാനത്തിന് പലതടസ്സങ്ങളും നേരിടുന്ന സാഹചര്യമുള്ളതിനാൽ ഇത്തരം മാറ്റങ്ങൾ അനിവാര്യമാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
വൃക്കരോഗംമൂലം വലയുന്ന ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് പ്രതീക്ഷയേകുന്ന അവയവദാനമാണിതെന്ന് ശസ്ത്രക്രിയയിൽ പങ്കാളിയായ ഡോ. ടാറ്റ്സുവോ കവായ് പറഞ്ഞു. ഉപദ്രവകാരികളായ ജീനുകളെ നീക്കം ചെയ്ത് മനുഷ്യ ജീനുകൾ ചേർത്ത് വേണ്ട മാറ്റങ്ങൾ വരുത്തിയാണ് പന്നിയുടെ വൃക്ക മനുഷ്യനിൽ ഘടിപ്പിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. റിച്ചാർഡ് സുഖംപ്രാപിച്ചു വരികയാണെന്നും വൈകാതെ ഡിസ്ചാർജ് ചെയ്യുമെന്നും ആശുപത്രി അധികൃതർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.