KeralaLatest

കോതമംഗലത്ത് വീട്ടമ്മ പട്ടാപ്പകല്‍ കഴുത്തില്‍ വെട്ടേറ്റ് മരിച്ച നിലയില്‍; കൊലപാതകം കവര്‍ച്ചയ്ക്കിടെ

“Manju”

കൊച്ചി: ചേലാട് കള്ളാട് പട്ടാപ്പകല്‍ വീട്ടമ്മയെ കഴുത്തില്‍ വെട്ടേറ്റു കൊല്ലപ്പെട്ട നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. കവര്‍ച്ചയ്ക്കിടെ കൊല്ലപ്പെട്ടെന്നാണ് നിഗമനം. ചെങ്ങമനാട്ട് സാറാമ്മ ഏലിയാസ്(അമ്മിണി-72)ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് നിഗമനം. ഈ സമയം സാറാമ്മ വീട്ടില്‍ തനിച്ചായിരുന്നു. ഒരു മണിക്ക് ശേഷം സാറാമ്മയെ അയല്‍വാസി കണ്ടിരുന്നു. ജോലി കഴിഞ്ഞ് മൂന്നരയോടെ വീട്ടിലെത്തിയ മരുമകള്‍ സിജ്ഞുവാണ് സാറാമ്മയെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഹാളില്‍ നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തില്‍ വെട്ടേറ്റു രക്തം വാര്‍ന്നിട്ടുണ്ട്. ധരിച്ചിരുന്ന മാലയും നാലു വളകളും നഷ്ടപ്പെട്ടതായി ബന്ധുക്കള്‍ പറഞ്ഞു. മല്‍പ്പിടുത്തം നടന്ന ലക്ഷണങ്ങളുണ്ട്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് സംഭവം. കഴിച്ച ഭക്ഷണത്തിന്റെ ബാക്കി മേശപ്പുറത്തുണ്ട്. കസേര മറിഞ്ഞുകിടപ്പുണ്ട്. ചോരവാര്‍ന്നു കിടക്കുന്ന മൃതദേഹത്തിലും പരിസരങ്ങളിലും മഞ്ഞള്‍പ്പൊടി വിതറിയിട്ടുണ്ട്. മൂവാറ്റുപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പോലീസും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക്കും പരിശോധന നടത്തി. കഴുത്തില്‍ വെട്ടിയ ശേഷം സ്വര്‍ണം കവര്‍ന്നെന്നാണ് പോലീസ് നിഗമനം.

സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ മൂന്നുപേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. കൊല്ലപ്പെട്ട സാറാമ്മയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം കൊല്ലപ്പെട്ട സാറാമ്മയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ നടക്കും.

 

Related Articles

Back to top button