തിരുവനന്തപുരം: ‘ആ പെണ്‍കുട്ടിയുടെ ഇംഗ്ലിഷ് വാക്കുകള്‍ കേട്ടപ്പോള്‍ എനിക്കും ഒന്നും മനസിലായില്ല. ‘Lopadotemachoselachogaleokranioleipsanodrimhypotrimmatosilphiokarabomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon’ എന്ന 182 അക്ഷരങ്ങളുള്ള വാക്കാണ് ആ കുട്ടി പറഞ്ഞത്.
”തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് വഴുതക്കാട് വിമൻസ് കോളജിലെത്തിയത്. കുട്ടികളുമായി സംസാരിക്കുന്നതിനിടെയാണ് കൊല്ലം സ്വദേശിനിയായ അഫ്ന നാസർ എന്ന മൂന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിനി പരിചയപ്പെടാനെത്തിയതും ഇംഗ്ലിഷ് ഭാഷയിലെ നീളം കൂടിയ വാക്കുകള്‍ പഠിക്കുന്നതിനെക്കുറിച്ച് പറഞ്ഞതും. 182 അക്ഷരങ്ങള്‍ ഉള്ള വാക്കിന്റെ അർഥം എനിക്കും മനസിലായില്ല. പിന്നീട് ആ കുട്ടിയാണ് ഭക്ഷണമാണെന്ന് പറഞ്ഞത്. ഗ്രീക്ക് വാക്കാണിത്. 173 അക്ഷരങ്ങളുള്ള വാക്കുകള്‍ ഇംഗ്ലിഷിലെത്തിയപ്പോള്‍ 182 ആയി. ഇംഗ്ലിഷ് ഭാഷയില്‍ അറിവ് വർധിപ്പിക്കാൻ കുട്ടികള്‍ പരിശ്രമിക്കുന്നത് കാണുമ്ബോള്‍ സന്തോഷം തോന്നുന്നു. ഈ തിരഞ്ഞെടുപ്പിലെ മറക്കാനാകാത്ത ഓർമ.”-ശശി തരൂർ പറയുന്നു.
തരൂരിനെപോലുള്ള ആളുടെ മുന്നില്‍ ഈ വാക്ക് അവതരിപ്പിക്കാൻ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് അഫ്നയും പറയുന്നു. 9-ാം ക്ലാസ് മുതല്‍ ശശി തരൂരിന്റെ ആരാധികയാണ് അഫ്ന. 11-ാം ക്ലാസിലെത്തിയപ്പോഴാണ് 182 അക്ഷരങ്ങളുള്ള വാക്ക് പഠിച്ചെടുത്തത്. ഇംഗ്ലിഷ് ഭാഷയില്‍ പുതിയ വാക്കുകള്‍ പരിചയപ്പെടുത്തുന്ന ശശി തരൂരിന് യുവ ആരാധകർ ഏറെയാണ്.
”ഇംഗ്ലിഷ് ഭാഷയിലെ വാക്കുകള്‍ നമ്മള്‍ പഠിച്ചതുപോലെ ഇന്ത്യൻ ഭാഷയില്‍ നിന്നുള്ള നിരവധി വാക്കുകള്‍ ഇംഗ്ലിഷുകാരും സ്വീകരിച്ചിട്ടുണ്ട്. ജംഗിള്‍, ബംഗ്ലാ, കാഷ് തുടങ്ങിയ വാക്കുകള്‍ ഇന്ത്യൻ ഭാഷയില്‍നിന്ന് ഇംഗ്ലിഷിലേക്കെത്തിയതാണ്. ഷാംപുവും ഇങ്ങനെയാണ് ഇംഗ്ലിഷിലേക്ക് വന്നത്”-ശശി തരൂർ പറയുന്നു.