തിരുവനന്തപുരം: വോട്ടർ പട്ടികയില്‍ പേരു ചേർക്കാൻ മാർച്ച് 25 വരെ അപേക്ഷ നല്‍കിയവർക്ക് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ അപേക്ഷകള്‍ ഏപ്രില്‍ നാല് വരെ നടക്കുന്ന ഉദ്യോഗസ്ഥതല പരിശോധനയില്‍ പരിഗണിക്കും. പരിശോധനയ്‌ക്കു ശേഷം അർഹരായവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് അന്തിമമായ പട്ടിക തയ്യാറാക്കും.
പുതുതായി പേര് ചേർത്തവരെ നിലവിലെ വോട്ടർ പട്ടികയില്‍ അനുബന്ധമായി ചേർക്കുകയാണ് ചെയ്യുന്നത്. ഇവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്താൻ കഴിയും. ഏപ്രില്‍ നാലുവരെ അപേക്ഷിക്കുന്നവർക്ക് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താൻ അവസരം ഉണ്ടാകും എന്ന തെറ്റായ സന്ദേശം പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാണ് ഈ അറിയിപ്പ് നല്‍കുന്നതെന്ന് സഞ്ജയ് കൗള്‍ അറിയിച്ചു.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള ആദ്യ ദിവസമായ മാർച്ച് 28 ന് സംസ്ഥാനത്ത് വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലായി 14 പേർ നാമനിർദ്ദേശ പത്രിക നല്‍കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗള്‍ അറിയിച്ചു.