KeralaLatest

പപ്പടത്തിന്റെ ഗുണനിലവാരം ആപ്പ് പറയും

“Manju”

തിരുവനന്തപുരം: പപ്പടം ഉഴുന്നുകൊണ്ടുള്ളതാണോ മൈദചേർത്തതാണോ എന്നത് കണ്ടെത്തുക എളുപ്പമല്ല. ഇതിനു പരിഹാരമായി പപ്പടത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ആപ്പ് എത്തുന്നു. പപ്പടനിർമാതാക്കളുടെ സംഘടനയായ കേരള പപ്പടം മാനുഫാക്‌ചേഴ്‌സ് അസോസിയേഷ (കെപ്മ)നാണ് ’മുദ്ര’ എന്നപേരിൽ ആപ്പ് ഇറക്കുന്നത്. വിഷുവിനുമുൻപ് പുറത്തിറങ്ങും.

ഉഴുന്ന്, പപ്പടക്കാരം, ഉപ്പ്, വെള്ളം എന്നിവ ചേർത്താണ് പപ്പടം ഉണ്ടാക്കേണ്ടതെങ്കിലും ഉഴുന്നിന്റെ വിലകൂടിയതോടെ പപ്പടത്തിൽ മൈദകൂടി ചേർത്തുതുടങ്ങി. ആളുകൾക്ക് പപ്പടത്തിലുള്ള വിശ്വാസ്യത കുറയുകയും ചെയ്തു. ഇതിനു പരിഹാരമായി യഥാർഥ ചേരുവകൾ ചേർത്തുള്ള പപ്പടം ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യമാണ് കെപ്മയ്ക്ക്.

ഉപഭോക്താക്കൾക്ക് നിലവാരമുള്ള ഉത്പന്നം ലഭ്യമാക്കുകയും യഥാർഥ പപ്പടനിർമാതാക്കളെ സംരക്ഷിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജനറൽ സെക്രട്ടറി വിനോദ് പ്രാരത്ത പറഞ്ഞു.

സംസ്ഥാനത്താകെ 1500 പപ്പടനിർമാണ യൂണിറ്റുകളാണുള്ളത്. ഇതിൽ പദ്ധതിയുടെ ഭാഗമാകാൻ താത്പര്യമുള്ള 300 യൂണിറ്റുകൾ കെപ്മയുടെ ജില്ലാ കമ്മിറ്റികളുമായി കരാർ ഒപ്പിട്ടു. ഇവിടങ്ങളിൽ ജില്ലാസമിതി എത്തി ശുചിത്വം, സാധനങ്ങൾ വാങ്ങിയതിന്റെ രേഖകൾ, ഉപയോഗിക്കുന്ന അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം എന്നിവ പരിശോധിക്കും. രണ്ടുമാസം കൂടുമ്പോഴും തുടർപരിശോധനകൾ നടത്തും.

ജില്ലാസമിതിയുടെ പരിശോധനയ്ക്കുശേഷം രജിസ്റ്റർ നമ്പറും കെപ്മയുടെ ലോഗോയും പപ്പട പായ്ക്കറ്റിൽ ഉൾപ്പെടുത്തും. നിലവിൽ രജിസ്റ്റർചെയ്ത് നടപടികൾ പൂർത്തിയാക്കിയ യൂണിറ്റുകൾ പായ്ക്കറ്റുകളിൽ ലോഗോ പതിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് കെപ്മ പുറത്തിറക്കുന്ന ആപ്പ് ഉപയോഗിച്ച് രജിസ്റ്റർ നമ്പർ പരിശോധിച്ച് പപ്പടത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താം.

Related Articles

Back to top button